പീക്കിരി പിള്ളേരേ കൊണ്ടൊന്നും നടക്കില്ലെന്ന് മേജർ രവി

ജന്തർമന്തറിലെ വിദ്യാർഥി സമരത്തിൽ പ്രതികരണവുമായി സംവിധായകനും നടനുമായ മേജൻ രവി. സമരത്തിന് പിന്നിൽ വിദേശഫണ്ടാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും മേജർ രവി ഫെയ്സ് ബുക്ക് ലൈവിലൂടെ പറയുന്നു.
‘ഇന്ത്യയില്‍ പാര്‍ലമെന്‍റ് ആക്രമണം നടത്താൻ ഈ പീക്കിരി പിള്ളേരേ കൊണ്ടൊന്നും സാധിക്കില്ല. എന്നിട്ടും അവിടെപ്പോയി പൊലീസിന്‍റെ വണ്ടി തകര്‍ക്കുകയും പെപ്പര്‍ സ്‌പ്രേ അടിക്കുകയും ചെയ്താല്‍ തിരിച്ചുകിട്ടും. അതിന് നിന്ന് മോങ്ങിയിട്ട് കാര്യമില്ല. സമരത്തില്‍ കുട്ടികള്‍ക്ക് അടി കൊള്ളുന്നത് കണ്ടപ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നു.
എന്നാല്‍ പിന്നീട് നോക്കിയപ്പോഴാണ് കുട്ടികളല്ല കുട്ടന്മാരാണെന്ന് മനസിലായത്. സമരത്തിന്‍റെ തുടക്കം യുഎസില്‍ നിന്നാണ്. യുഎസ് ഫണ്ടിങ്ങാണ് സമരത്തിനുള്ളത്. ജോര്‍ജ് സോറസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയുമാണ് സമരത്തിന് പിന്നിൽ.
നേപ്പാള്‍, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേണ്‍ ഇന്ത്യയിലും നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. സമരത്തിന് പോയിരിക്കുന്നവരില്‍ വലിയൊരു വിഭാഗവും യഥാര്‍ഥ വിദ്യാര്‍ഥികളല്ല. സമര രംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങള്‍ ശ്രദ്ധിച്ചാല്‍ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് വിഷയത്തേക്കാള്‍ ഉപരിയായി മോദിയെ പുറത്താക്കുക, ഉമര്‍ ഖാലിദിനേയും ഷെര്‍ജീല്‍ ഇമാമിനേയും മോചിപ്പിക്കുക, ആര്‍ട്ടിക്കിള്‍ 370 പുനസ്ഥാപിക്കുക തുടങ്ങിയ മുദ്രവാക്യങ്ങളാണ് ഉയരുന്നത്’ മേജര്‍ രവി പറഞ്ഞു.
വിദ്യാര്‍ഥി സമരത്തിന് പിന്തുണയുമായെത്തിയ നടിയും താരപുത്രിയുമായ വിസ്മയ മോഹന്‍ലാലിന്‍റെ നിലപാടിനെക്കുറിച്ചും മേജര്‍ രവി സംസാരിച്ചു. മായയെ ചെറുപ്പം മുതൽ താൻ അറിയുന്നതാണ്. അവൾക്ക് രാഷ്ട്രീയത്തിൽ ഒരു വിവരവുമില്ല.
ആ കുട്ടിയുടെ സ്വഭാവം എനിക്ക് അറിയാം. ആ കുട്ടിയ്ക്ക് രാഷ്ട്രീയം അറിയില്ല. മനുഷ്യത്വമുള്ള കുട്ടിയാണ്. കുട്ടിക്കാലം മുതലെ ഒരു പട്ടിയെ കണ്ടാല്‍ പോലും അതിന് പിന്നാലെ കരഞ്ഞു നടക്കുന്ന മായയെ ഞാന്‍ കണ്ടിട്ടുണ്ട്. അതിനെ രക്ഷിക്കൂവെന്ന് പറഞ്ഞു കൊണ്ട്. അവൾ വിയറ്റ്നാമിലാണ് പഠിച്ചത്. ആ കുട്ടി കണ്ടത് ഒരു ബ്ലോക്കിനകത്തിട്ട് ഒരു കുട്ടിയെ അടിക്കുന്നതാണ്. അത് പോസ്‌റ്റെടുത്തിട്ടു. അതിനെ ഫുള്‍ കോക്ക്രാച്ച് പാര്‍ട്ടിയ്ക്കുള്ള പിന്തുണയായി പറഞ്ഞ് പലരും പ്രചരിക്കുന്നുണ്ട്. ആ കുട്ടിക്ക് പറഞ്ഞാൽ മനസിലാക്കാനുള്ള വിവരമുണ്ടെന്നും മോജർ രവി പറഞ്ഞു.



