Kerala

പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, പറ്റിക്കാന്‍ മലയാളി; മെസി വിവാദത്തില്‍ ട്രോളുമായി ജോയ് മാത്യു

മെസിയേയും അര്‍ജന്റീന ഫുട്‌ബോള്‍ ടീമിനേയും കേരളത്തിലേക്ക് കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട ഇടപാടില്‍ ദുരൂഹത ആരോപിക്കപ്പെടുന്നതിനിടെ സ്‌പോണ്‍സര്‍ കമ്പനിയെ ലക്ഷ്യംവച്ച് ഫേസ്ബുക്ക് പോസ്റ്റുമായി നടന്‍ ജോയ് മാത്യു. സ്‌പോണ്‍സര്‍ പ്രതിയായ മുട്ടില്‍ മരംമുറി കേസുള്‍പ്പെടെ സൂചിപ്പിച്ചാണ് ജോയ് മാത്യുവിന്റെ പിക് അപ്പ് ലൈന്‍ മോഡല്‍ പരിഹാസം.

‘പറിക്കാന്‍ മാങ്ങ, മുറിക്കാന്‍ മരം, കളിക്കാന്‍ മെസി, പറ്റിക്കാന്‍ മലയാളി’ എന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ എഴുതിയിരിക്കുന്നത്. മെസിയെ കേരളത്തില്‍ എത്തിക്കുമെന്ന് അവകാശപ്പെട്ട് നടന്നത് കോടികളുടെ തട്ടിപ്പെന്ന് സൂചിപ്പിക്കുന്ന സംസ്ഥാന കായിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് പുറത്തുവന്ന പശ്ചാത്തലത്തിലാണ് പോസ്റ്റ്. മെസിയെ കേരളത്തില്‍ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് ആരുമായും കരാറില്‍ ഏര്‍പ്പെട്ടതിന്റെ രേഖകള്‍ ഇല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പറേഷനും സര്‍ക്കാറും തമ്മില്‍ എഗ്രിമെന്റും ഇല്ല. ചുരുക്കത്തില്‍ ഇത്തരമൊരു നീക്കത്തിന് നിയമ സാധുത ഉണ്ടായിരുന്നില്ലെന്നുമുള്ള ഗുരുതരമായ കണ്ടെത്തലും കായിക വകുപ്പിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. സ്‌പോണ്‍സര്‍ പ്രതിയായ മുട്ടില്‍ മരംമുറിക്കേസില്‍ എറണാകുളം അമ്പലമേട് പൊലീസ് എടുത്ത കേസില്‍ പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ടും ഇന്ന് പുറപ്പെടുവിച്ചിരുന്നു. ഈ കേസുകൂടി സൂചിപ്പിച്ചുകൊണ്ടാണ് ജോയ് മാത്യുവിന്റെ ട്രോള്‍.

See also  പൂത്ത ബ്രെഡ് ചൂടാക്കി റസ്‌കാക്കും; മലപ്പുറത്ത് വൃത്തിഹീനമായി പ്രവർത്തിച്ച ബ്രെഡ് നിർമാണ കമ്പനി ആരോഗ്യവകുപ്പ് പൂട്ടിപ്പിച്ചു

Related Articles

Back to top button