പ്രസ്ഥാനം പടുത്തുയർത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താൽപര്യങ്ങളിലല്ല; വിഎ അരുണ്‍ കുമാര്‍

സിപിഐഎം എന്ന പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തിയുടെ താല്‍പര്യങ്ങളിലല്ലെന്ന് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍ കുമാര്‍. തലമുറകളായി ചോരയും വിയര്‍പ്പും നല്‍കിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ് സിപിഐഎം കെട്ടിപ്പടുത്തത്. പ്രതിസന്ധിഘട്ടത്തില്‍ ഈ അടിസ്ഥാനതത്വം ഓര്‍ക്കണമെന്നും അരുണ്‍ കുമാര്‍ കൂട്ടിച്ചേര്‍ത്തു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്‌ക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നീക്കത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അരുൺ കുമാറിൻ്റെ പ്രതികരണം.
സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചരണങ്ങളും സാധാരണ പ്രവര്‍ത്തകരില്‍ ആശങ്ക സൃഷ്ടിക്കുന്നുണ്ടാകാം. പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് പോറല്‍ ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രത നേതൃത്വം എടുക്കണം. തെറ്റുകള്‍ ഉണ്ടാകാതെ നോക്കാനും ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് പ്രസ്ഥാനം കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാര്‍ എന്ന് വി എസ് അച്യുതാനന്ദന്‍ പറഞ്ഞത് വി എ അരുണ്‍ കുമാര്‍ ഓര്‍മ്മിപ്പിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
സമകാലിക രാഷ്ട്രീയ വിവാദങ്ങളും പ്രചാരണങ്ങളും സ്വാഭാവികമായും താഴെത്തട്ടിലുള്ള സാധാരണ പ്രവര്‍ത്തകരില്‍ ചില ആശങ്കകള്‍ സൃഷ്ടിക്കുന്നുണ്ടാകാം. അത്തരം സന്ദര്‍ഭങ്ങളില്‍ ജനങ്ങളോട് കാര്യങ്ങള്‍ തുറന്നുപറയാനും രാഷ്ട്രീയമായി പ്രതിരോധിക്കാനും നേതൃത്വം മുന്നിട്ടിറങ്ങുന്നത് സ്വാഭാവികമായ ജനാധിപത്യ പ്രക്രിയയാണ്. എന്നാല്‍, ഏതൊരു പ്രതിസന്ധിഘട്ടത്തിലും നാം ഓര്‍ക്കേണ്ട ഒരു അടിസ്ഥാന സത്യമുണ്ട്: ഈ പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്‍പര്യങ്ങളിലല്ല, മറിച്ച് തലമുറകളായി ചോരയും വിയര്‍പ്പും നല്‍കിയ പാവപ്പെട്ട മനുഷ്യരുടെ വിശ്വാസത്തിലാണ്.
കുപ്രചാരണങ്ങളെ രാഷ്ട്രീയമായി ചെറുക്കുമ്പോള്‍ തന്നെ, സാധാരണക്കാരുടെ കണ്ണില്‍ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കാതിരിക്കാനുള്ള ജാഗ്രത ഓരോ ഘട്ടത്തിലും ഉണ്ടാകണം. തെറ്റുകള്‍ ഉണ്ടാകാതെ നോക്കാനും, ജനങ്ങളുടെ സംശയങ്ങള്‍ ദൂരീകരിച്ച് സുതാര്യമായി മുന്നോട്ടുപോകാനും കഴിയുമ്പോഴാണ് ഏതൊരു ഇടതുപക്ഷ പ്രസ്ഥാനവും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത്. അച്ഛന്‍ എപ്പോഴും ഓര്‍മ്മിപ്പിച്ചിരുന്നതുപോലെ ‘ജനങ്ങളാണ് പ്രസ്ഥാനത്തിന്റെ യജമാനന്മാര്‍, അവരുടെ വിശ്വാസമാണ് ഏറ്റവും വലിയ മൂലധനം.’
ആശയപരമായ വ്യക്തതയോടെ, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പം നിന്ന് മുന്നോട്ടുപോകാന്‍ നമുക്ക് കഴിയണം. പ്രതിസന്ധികളെയും വിവാദങ്ങളെയും അതിജീവിച്ച്, കൂടുതല്‍ ജനകീയമായി പ്രസ്ഥാനം മുന്നോട്ടുപോകുക തന്നെ ചെയ്യും.



