ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ തീരുമാനം; തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് വിശദീകരണം

പാലക്കാട്: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കുന്നത് ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ലെന്ന് കേന്ദ്ര രാസവള, വ്യവസായ മന്ത്രി ഹർദീപ് സിങ് പുരി വ്യക്തമാക്കി. ക്രൂഡ് ഓയിൽ വിലയിലെ ഇടിവാണ് വില കുറയ്ക്കാനുള്ള കാരണം.
“തെരഞ്ഞെടുപ്പ് വരും പോകും. അതിനെ അടിസ്ഥാനമാക്കി ഞങ്ങൾ വില കുറയ്ക്കുന്നില്ല. അന്താരാഷ്ട്ര വിപണിയിലെ ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് കേന്ദ്ര സർക്കാർ പല ഘട്ടങ്ങളിലായി പരമാവധി സഹായം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ വാറ്റ് കുറയ്ക്കാൻ തയ്യാറാകാത്തതാണ് കേരളത്തിലെ പ്രതിസന്ധി. പല സംസ്ഥാനങ്ങളും മദ്യവും ഇന്ധനവുമാണ് പ്രധാന വരുമാന മാർഗമായി കാണുന്നത്,” മന്ത്രി പറഞ്ഞു.
പുതുവർഷത്തിൽ രാജ്യത്ത് പെട്രോൾ, ഡീസൽ വിലകളിൽ ഉടൻ വലിയ ഇടിവ് ഉണ്ടായേക്കുമെന്ന് നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം ഏപ്രിൽ, മെയ് മാസങ്ങളിൽ നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയ്ക്കാൻ കേന്ദ്ര ധനമന്ത്രാലയം നീക്കം നടത്തുകയാണെന്നാണ് റിപ്പോർട്ടുകൾ.
പെട്രോൾ ഡീസലിൽ വിലയിൽ ഏകദേശം 10 രൂപയോളം കുറയ്ക്കുന്നതിനുള്ള അന്തിമ തീരുമാനം കേന്ദ്ര ധനമന്ത്രാലയത്തിൽ നിന്ന് ഉടൻ വരുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേ വർഷങ്ങളായി രാജ്യത്ത് പെട്രോൾ, ഡീസൽ വില മാറ്റമില്ലാതെ തുടരുകയാണ്. ഓരോ സംസ്ഥാന സർക്കാരും വ്യത്യസ്‌തമായ നികുതികളും സെസും ചുമത്തുന്നതിനാൽ വാഹന ഇന്ധനത്തിന്റെ വിലകൾ ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെടും.
രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്ന് അക്കത്തിലാണ്. കോവിഡ് മഹാമാരിയും റഷ്യ-ഉക്രെയ്ൻ യുദ്ധവും മൂലമുണ്ടായ വിപണിയിലെ ഏറ്റക്കുറച്ചിലുകൾ ക്രൂഡ് ഓയിൽ വില ഉയരുന്നതിലേക്ക് നയിച്ച ഒരു ഘട്ടത്തിൽ വില ലിറ്ററിന് 110 രൂപ വരെ എത്തിയിരുന്നു. എന്നിരുന്നാലും, നിലവിൽ, ആഗോള ക്രൂഡ് വില കുത്തനെ ഇടിയുകയാണ്. ഇതും ആഭ്യന്തര ഇന്ത്യൻ വിപണിയിൽ വില കുറയ്ക്കാൻ സർക്കാരിനെ സഹായിക്കും.