കേരളത്തിലെ പാഠ്യപദ്ധതി മാറ്റില്ല, 1476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കുമെന്ന് മന്ത്രി

പി എം ശ്രീയിൽ ഒപ്പിട്ടതു കൊണ്ട് കേരളത്തിലെ പാഠ്യ പദ്ധതി മാറ്റില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മറിച്ചുള്ള വാദഗതികൾ സാങ്കേതികം മാത്രമാണ്. കേന്ദ്ര ഫണ്ട് കേരളത്തിന് ലഭിച്ചേ തീരൂ. പദ്ധതിയിൽ ഒപ്പിട്ടതോടെ 1,476 കോടി രൂപ സംസ്ഥാനത്തിന് ലഭിക്കും. ഇതിനകം തന്നെ 1,000 കോടി രൂപ നഷ്ടമായി. കേന്ദ്രം കുറേയധികം ഫണ്ട് നൽകാനുണ്ട്. കുട്ടികളുടെ ഭാവി വെച്ച് കളിക്കാനാകില്ല. സി പി ഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ട് ലഭിച്ചിട്ടുണ്ടെന്നും മുന്നണിയിലെ പ്രശ്നങ്ങൾ എല്ലാം തീർക്കുമെന്നും മന്ത്രി പറഞ്ഞു
അതേസമയം, പി എം ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതുമായി ബന്ധപ്പെട്ട് സി പി ഐക്കുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്തു പരിഹരിക്കാവുന്നതേയുള്ളൂവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പി എം ശ്രീ വിഷയം സംബന്ധിച്ച പാർട്ടി നിലപാടിൽ മാറ്റമൊന്നും വരുത്തിയിട്ടില്ല. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരിന് പരിമിതിയുണ്ട്. ഇടത് മുന്നണിയുടെ എല്ലാ നയവും നടപ്പാക്കാൻ സർക്കാരിന് കഴിഞ്ഞെന്നു വരില്ലെന്നും എം വി ഗോവിന്ദൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി
പി എം ശ്രീ പദ്ധതിയിൽ നിന്ന് കേരളത്തിന് ലഭിക്കേണ്ട പണം കിട്ടുകയെന്നതാണ് പ്രധാനം. 8,000 കോടി രൂപയാണ് കേന്ദ്രം കേരളത്തിന് നൽകാനുള്ളത്. അർഹതപ്പെട്ട പണം കേരളത്തിന് കിട്ടുക തന്നെ വേണം. പദ്ധതികൾക്കെല്ലാംം നിബന്ധന വച്ച് കേരളം പോലുള്ള സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന രനിലപാടെടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്.
കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജ്യത്ത് ആദ്യം പി എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടതെന്നും എംവി ഗോവിന്ദൻ പറഞ്ഞു. കേരളം പോലുള്ള സംസ്ഥാനങ്ങൾക്ക് സാമ്പത്തിക ഉപരോധം തീർക്കുന്ന തരത്തിലുള്ള കേന്ദ്ര സർക്കാരിന്റെ പദ്ധതിയിൽ ഉള്ളത്. ഇത്തരം നയപരമായ നിബന്ധനകൾക്ക് തങ്ങളെതിരാണെന്നും സി പി എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.



