അഞ്ച് പേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊല്ലം സ്വദേശി രഞ്ജിത്ത് ജോൺസണെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ചുപേരുടെയും ജീവപര്യന്തം ശിക്ഷ ശരിവെച്ച് ഹൈക്കോടതി. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയുടെ ശിക്ഷാവിധിയാണ് ഹൈക്കോടതി ശരിവെച്ചത്. ആറും ഏഴും പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു.
കണ്ണനല്ലൂർ സ്വദേശി പാമ്പ് മനോജ്, നെടുങ്ങോലം സ്വദേശി കാട്ടുണ്ണി രഞ്ജിത്ത്, പൂതക്കുളം സ്വദേശി കൈതപ്പുഴ ഉണ്ണി, വടക്കേവിള കുക്കു പ്രണവ്, ഡീസന്റ് ജംഗ്ഷൻ സ്വദേശി വിഷ്ണു എന്നിവർക്കാണ് ജീവപര്യന്തം ശിക്ഷ. 25 വർഷത്തെ തടവുശിക്ഷ പൂർത്തിയാക്കാതെ ശിക്ഷായിളവ് അനുവദിക്കരുതെന്നും വിധിയിലുണ്ട്.
കഠിന തടവിന് പുറമെ എല്ലാ പ്രതികളും കൂടി 35 ലക്ഷം രൂപ പിഴയൊടുക്കണമെന്നും സെഷൻസ് കോടതിയുടെ ശിക്ഷാവിധിയിൽ പറയുന്നു. ഒന്നാം പ്രതി പാമ്പ് മനോജിന്റെ ഭാര്യ ജെസിയെ രഞ്ജിത്ത് വിവാഹം ചെയ്തതിലുള്ള വൈരാഗ്യത്തിലാണ് കൊലപാതകം നടന്നത് എന്നാണ് കണ്ടെത്തൽ. 2018 ഓഗസ്റ്റ് 15നായിരുന്നു കൊലപാതകം.



