എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം മുൻ കമ്മീഷണർ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. സ്വർണക്കടത്തിൽ പങ്കില്ലെന്നും ഉദ്യോഗസ്ഥർ നൽകിയ ഫയൽ ദേവസ്വം ബോർഡിന്റെ പരിഗണനയ്ക്ക് അയക്കുക മാത്രമാണ് ചെയ്തതെന്നുമാണ് എൻ വാസുവിന്റെ വാദം.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമില്ലെന്നും അന്വേഷണവുമായി സഹകരിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ ജാമ്യം അനുവദിക്കണമെന്നും എൻ വാസുവിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ജാമ്യത്തെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തു. എൻ വാസു നൽകിയത് സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിക്ക് നൽകാനുള്ള ശിപാർശയാണെന്നും പ്രോസിക്യൂഷൻ വാദിച്ചു.
കേസിൽ മറ്റു പ്രതികളുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയിരുന്നു. അതേസമയം കേസിലെ മറ്റൊരു പ്രതിയായ ഡി സുധീഷ് കുമാറിന്റെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. കസ്റ്റഡി കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെയും കോടതിയിൽ ഹാജരാക്കും.



