ഒന്നര വയസുള്ള കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന കേസ്; ശരണ്യ കുറ്റക്കാരി, രണ്ടാം പ്രതിയെ വെറുതെവിട്ടു

കണ്ണൂർ തയ്യിലിൽ ഒന്നര വയസുള്ള കുഞ്ഞിനെ കടൽ ഭിത്തിയിൽ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ. സെഷൻസ് കോടതിയുടെ വിധി.
രണ്ടാം പ്രതിയും ശരണ്യയുടെ ആൺസുഹൃത്തുമായ നിധിനെ കോടതി വെറുതെ വിട്ടു. ക്രിമിനൽ ഗൂഢാലോചന തെളിയിക്കാൻ കഴിഞ്ഞില്ല. ഒരുമിച്ച് താമസിക്കുന്നതിന് വേണ്ടി രണ്ടാം പ്രതി കൊലപാതകത്തിന് പ്രേരിപ്പിച്ചു എന്ന് പറയാൻ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അന്വേഷണ ഉദ്യോഗസ്ഥർക്ക് തെളിവ് ശേഖരിക്കുന്നതിൽ വീഴ്ചപറ്റിയെന്നും ചൂണ്ടിക്കാട്ടി.
2020 ഫെബ്രുവരിയിലാണ് ശരണ്യ തന്റെ ഒന്നര വയസുള്ള കുഞ്ഞിനെ കടൽത്തീരത്തെ ഭിത്തിയിൽ എറിഞ്ഞ് കൊന്നത്. കാമുകനൊപ്പം ജീവിക്കുന്നതിന് വേണ്ടി ശരണ്യ സ്വന്തം കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിനെ കാണാതായതോടെ അച്ഛൻ പ്രണവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
അന്വേഷണത്തിൽ ശരണ്യയുടെ വീട്ടിൽ നിന്നും 50 മീറ്റർ അകലെ കടൽത്തീരത്ത് പാറക്കെട്ടുകൾക്കിടിയിൽ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. കാമുകനൊപ്പം ജീവിക്കാൻ വേണ്ടിയാണ് കുഞ്ഞിനെ കൊന്നതെന്നായിരുന്നു ശരണ്യയുടെ മൊഴി



