കളമശ്ശേരിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേത് തന്നെ; കുടുംബം കൊച്ചിയിലെത്തി

കളമശ്ശേരിയിലെ കുറ്റിക്കാട്ടിൽ ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ബംഗളൂരു സ്വദേശി സൂരജ് ലാമയുടേത്(58) തന്നെയെന്ന് സ്ഥിരീകരിച്ചു. ഇതുസംബന്ധിച്ച ഡിഎൻഎ പരിശോധന ഫലം പോലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. പിതാവിനെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മകൻ സന്ദൻ ലാമ നൽകിയ ഹേബിയസ് കോർപസ് ഹർജിക്ക് പിന്നാലെയാണ് പോലീസ് അന്വേഷണം നടത്തിയതും മൃതദേഹം കണ്ടെത്തിയതും
കുവൈറ്റിൽ നിന്ന് കൊച്ചിയിലേക്ക് കയറ്റിവിട്ട ഒരാൾ ആരോരുമില്ലാതെ ഇത്തരത്തിൽ മരിച്ചത് നടക്കുന്നതാണെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. മൃതദേഹം സൂരജ് ലാമയുടേതെന്ന് വ്യക്തമായതോടെ കുടുംബം കൊച്ചിയിൽ എത്തിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ആദ്യം കുവൈറ്റിൽ 23 പേരുടെ മരണത്തിന് ഇടയാക്കിയ മദ്യദുരന്തത്തിൽപ്പെട്ടയാളാണ് സൂരജ് ലാമ. ഒക്ടോബർ 4ന് ബന്ധുക്കളെ പോലും അറിയിക്കാതെ കൊച്ചിയിലേക്ക് ഇദ്ദേഹത്തെ കയറ്റി വിടുകയായിരുന്നു
മദ്യദുരന്തത്തിന് ശേഷം സ്വന്തം പേര് പോലും ഓർമയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ. പിതാവിനെ കൊച്ചിയിലേക്ക് കയറ്റിവിട്ടതായി ഒക്ടോബർ 7നാണ് കുടുംബം അറിഞ്ഞത്. പിറ്റേ ദിവസം തന്നെ കൊച്ചിയിലെത്തി വിവരങ്ങൾ ശേഖരിച്ച് ബന്ധുക്കൾ നെടുമ്പാശ്ശേരി പോലീസിൽ പരാതി നൽകിയിരുന്നു
ഇതിനിടെ തൃക്കാക്കരയിൽ ഹൗസിംഗ് കോളനിക്ക് സമീപം അലഞ്ഞുതിരിയുന്ന ലാമയെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ആംബുലൻസിൽ മെഡിക്കൽ കോളേജിലേക്ക് അയക്കുകയും ചെയ്തു. ഇവിരെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയിൽ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പിന്നാലെയാണ് മകൻ ഹൈക്കോടതിയെ സമീപിച്ചത്. നവംബർ 30നാണ് ലാമയുടെ മൃതദേഹം കണ്ടെത്തിയത്.


