കൊല്ലത്ത് 16കാരിയെ പീഡിപ്പിച്ച കേസ്; ഒളിവിലായിരുന്ന ജ്യോത്സ്യൻ അറസ്റ്റിൽ

മന്ത്രവാദം നടത്തിയ ബാധയൊഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് 16 വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ. വെണ്ടാർ അരീക്കൽ സ്വദേശി വിഎസ് മുരാരി തന്ത്രി എന്നറിയപ്പെടുന്ന വ്യാജ ജോത്സ്യൻ രാജൻ ബാബുവാണ് അറസ്റ്റിലായത്. കേസെടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു
ഭരണക്കാവിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജ്യോതിഷവുമായി മുമ്പ് പെൺകുട്ടിയും അമ്മയും രാജൻ ബാബുവിന്റെ വീട്ടിലെത്തിയിരുന്നു. പെൺകുട്ടിയുടെ ശരീരത്തിൽ ബാധ കയറിയതാണ് പ്രശ്‌നങ്ങൾക്ക് കാരണമെന്നും അത് മന്ത്രവാദത്തിലൂടെ ഒഴിപ്പിക്കാമെന്നും ഇയാൾ പറഞ്ഞു
ഇതേ തുടർന്നാണ് ഞായറാഴ്ച ഇവർ അരീക്കലിലെ മന്ത്രവാദിയുടെ വീട്ടിലെത്തിയത്. 11 മണിയോടെ എത്തിയ ഇവർക്ക് 3 മണിയോടെയാണ് ജ്യോത്സ്യനെ കാണാൻ അവസരം ലഭിച്ചത്. ഇയാൾ പെൺകുട്ടിയെ മാത്രം ഉള്ളിലേക്ക് കൊണ്ടുപോയി. രണ്ട് മണിക്കൂറായിട്ടും മകൾ പുറത്തുവരാത്തതിനെ തുടർന്ന് അമ്മ അകത്ത് ചെന്ന് നോക്കിയപ്പോഴാണ് കുട്ടി കരഞ്ഞുകൊണ്ട് ദുരനുഭവം വ്യക്തമാക്കിയത്. അപ്പോഴേക്കും രാജൻ ബാബു ഇവിടെ നിന്ന് രക്ഷപ്പെട്ടിരുന്നു



