അതിജീവിതയെ അധിക്ഷേപിച്ച അഡ്വ. ദീപ ജോസഫിനെ കുടഞ്ഞ് സുപ്രീം കോടതി, രൂക്ഷ വിമർശനം

രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ ആദ്യ പരാതിക്കാരിയെ അധിക്ഷേപിച്ചെന്ന കേസിൽ പ്രതിയായ അഡ്വ. ദീപ ജോസഫിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം. നിങ്ങൾ ഒരു അഭിഭാഷകയല്ലേ, ഇത്തരം പോസ്റ്റ് പാടുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. എന്താണ് എഴുതിയതെന്ന് ഞങ്ങൾ ഇവിടെ വായിക്കണോയെന്നും കോടതി ചോദിച്ചു
പരാതിക്കാരിയുടെ ഭർത്താവ് പറഞ്ഞതാണ് എഴുതിയതെന്ന് ദീപ ജോസഫ് പറഞ്ഞു. ഭർത്താവ് പറഞ്ഞത് വെച്ച് എല്ലാം പരസ്യമായി എഴുതാമോ എന്നായിരുന്നു ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ മറുചോദ്യം. ഹർജി തള്ളിയ സുപ്രീം കോടതി ദീപയോട് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ചു. കോടതിയിൽ ദീപ ജോസഫ് നേരിട്ട് ഹാജരായിരുന്നു
കേസെടുത്തതിന് ചോദ്യം ചെയ്തായിരുന്നു ദീപ ജോസഫിന്റെ ഹർജി. കേസിൽ പരാതിക്കാരി തടസ ഹർജിയും നൽകിയിരുന്നു. കേസിലെ മറ്റ് പരാതിക്കാരെയും ദീപ ജോസഫ് നിരന്തരം വേട്ടയാടുകയാണെന്നും അതിജീവിത സുപ്രീം കോടതിയെ അറിയിച്ചു



