വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച രണ്ട് പേർ മരിച്ചു, ഒരാൾ ചികിത്സയിൽ; ഭക്ഷ്യവിഷബാധയെന്ന് സംശയം

തിരുവനന്തപുരം വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച ആറംഗ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. ഒരാൾ ചികിത്സയിലാണ്. കൊല്ലം നിലമേൽ പ്ലാച്ചിക്കോട് സ്വദേശികളായ ഷാജി(48), ഭാര്യമാതാവ് റഷീദ ബീവി(58) എന്നിവരാണ് മരിച്ചത്. ഷാജിയുടെ ഭാര്യ സജീന പാരിപ്പള്ളി ആശുപത്രിയിൽ ഐസിയുവിൽ ഗുരുതരാവസ്ഥയിലാണ്
ഇവർക്കൊപ്പം ഭക്ഷണം കഴിച്ച കുട്ടികളടക്കം മൂന്ന് പേർക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നാണ് വിവരം. മരണത്തിന് കാരണം അലർജിയെന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന സൂചന. ഭക്ഷ്യവിഷബാധയാണോയെന്നത് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നാലെ സ്ഥിരീകരിക്കാനാകൂ.
വൈകുന്നേരം മാത്രം പ്രവർത്തിക്കുന്ന അസ്മാക് ഹോട്ടലിൽ നിന്നാണ് ഇവർ ഭക്ഷണം കഴിച്ചത്. ഇതിന് ശേഷം നിലമേലിലേക്ക് വരമ്പോഴാണ് നെഞ്ചുവേദന തോന്നിയതും ആശുപത്രിയിൽ എത്തിച്ചതും. മീൻ മുട്ട, കൊഞ്ച്, കണവ തോരൻ, അപ്പം, പൊറോട്ട എന്നിവയാണ് ഇവർ കഴിച്ചത്.
തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചാണ് ഷാജി മരിച്ചത്. നിലമേൽ ആശുപത്രിയിൽ ചികിത്സക്കിടെയാണ് റഷീദ ബീവി മരിച്ചത്. ഹോട്ടൽ താത്കാലികമായി അടപ്പിച്ച് സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.



