ഡോ. ബിന്ദു സുന്ദറിന്റെ സസ്‌പെൻഷൻ: പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയക്കിടെ കുഞ്ഞ് മരിച്ചെന്ന ആരോപണത്തിൽ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം കൺസൾട്ടന്റ് ഡോ. ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്തതിൽ പ്രതിഷേധവുമായി ഡോക്ടർമാരുടെ സംഘടന. ആശുപത്രിയിലെ അടിയന്തരമല്ലാത്ത സേവനങ്ങൾ ഇന്ന് ബഹിഷ്‌കരിക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
സസ്പെൻഷൻ നടപടി ജനാധിപത്യ വിരുദ്ധമാണ് എന്നാണ് കെജിഎംഒഎ( കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ)യുടെ നിലപാട്. നെടുമങ്ങാട് ആശുപത്രിക്ക് പുറമെ, ജില്ലാതലത്തിൽ ഇന്നുമുതൽ നിസഹകരണ സമരം ആരംഭിക്കുമെന്നും സംഘടന അറിയിച്ചിട്ടുണ്ട്. ഡോക്ടറെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും നിയമനടപടി വേണമെന്നും ഇവർ ആവശ്യം ഉന്നയിക്കുന്നുണ്ട്.
കൊല്ലം പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് ബിന്ദു സുന്ദറിനെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു. എന്നാൽ പ്രതിഷേധം രൂക്ഷമായതിന് പിന്നാലെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു. ചികിത്സാപിഴവുകൾ സംഭവിച്ചതായുള്ള ആരോപണങ്ങൾക്ക് പുറമെ കൈക്കൂലി വാങ്ങിയതായിട്ടുള്ള ആരോപണവും പ്രചരിച്ച സാഹചര്യത്തിലാണ് ഡോ ബിന്ദു സുന്ദറിനെ സസ്‌പെൻഡ് ചെയ്യാൻ തീരുമാനിച്ചത്.



