കമ്മ്യൂണിസ്റ്റ് ആകാൻ അംഗത്വം ആവശ്യമില്ല; സിപിഎം പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ ജി സുധാകരൻ

പാർട്ടി മെമ്പർഷിപ്പ് പുതുക്കാതെ സിപിഎം മുതിർന്ന നേതാവ് ജി സുധാകരൻ. 63 വർഷത്തിന് ശേഷമാണ് ജി സുധാകരൻ മെമ്പർഷിപ്പ് ഇല്ലാതെയിരിക്കുന്നത്. ബ്രാഞ്ച് സെക്രട്ടറി അടക്കം നേരിട്ടുകണ്ടിട്ടും സുധാകരൻ മെമ്പർഷിപ്പ് പുതുക്കാൻ തയ്യാറായില്ല.
സിപിഎം ജില്ലാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അഭിഭാഷക ബ്രാഞ്ചിലെ അംഗമാണ് ജി സുധാകരൻ. ജില്ലാ കമ്മിറ്റിക്ക് നേരിട്ട് ചുമതലയുള്ള ബ്രാഞ്ചിലാണ് സുധാകരൻ അംഗമായിരുന്നത്. സുധാകരൻ ഒഴികെയുള്ള 18 അംഗങ്ങളിൽ 17 പേരും ജില്ലാ കമ്മറ്റിക്ക് അംഗത്വ ഫോം പൂരിപ്പിച്ച് നൽകി.
സുധാകരൻ പുതുക്കാതെ വന്നപ്പോൾ ബ്രാഞ്ച് സെക്രട്ടറി നേരിട്ട് വീട്ടിലെത്തി. ഒരു കമ്മ്യൂണിസ്റ്റ് ആയിരിക്കാൻ അംഗത്വം ആവശ്യമില്ല എന്നായിരുന്നു സുധാകരന്റെ മറുപടി. സ്ഥാനാർഥിത്വത്തെ പറ്റി എംവി ഗോവിന്ദൻ നടത്തിയ പ്രതികരണമാണ് സുധാകരന്റെ അതൃപ്തിക്ക് കാരണമെന്നാണ് വിവരം. സുധാകരനെ പരിഗണിക്കുമോ എന്ന ചോദ്യത്തിന് പരിഹാസത്തോടെയായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.



