വിമാന സർവീസുകൾ ഇന്നും വെട്ടിച്ചുരുക്കി; നെടുമ്പാശ്ശേരിയിൽ ഇന്ന് 12 സർവീസുകൾ മാത്രം

മധ്യപൂർവേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചത്തലത്തിൽ ഗൾഫ് രാജ്യങ്ങളിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും വെട്ടിക്കുറച്ചു. ഇന്ന് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും 12 സർവീസുകൾ മാത്രമാണ് ഈ മേഖലയിലേക്കുള്ളത്. സംഘർഷാവസ്ഥയെ തുടർന്ന് റദ്ദാക്കിയ വിമാന സർവീസുകൾ പുനരാംരഭിച്ചിരുന്നു.
എന്നാൽ കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിലാണ് സർവീസുകൾ ഇന്ന് വെട്ടിച്ചുരിക്കിയിരിക്കുന്നത്. കൊച്ചിയിലേക്ക് അഞ്ചു സർവീസുകളും കൊച്ചിയിൽ നിന്നും ഏഴു സർവീസുകളുമാണ് ഇന്ന് ഉണ്ടാവുക. ഇന്നലെ 24 സർവീസുകളാണ് നെടുമ്പാശേരിയിൽ നടന്നത്. കൊച്ചിയിലേക്ക് 14 സർവീസുകളും കൊച്ചിയിൽ നിന്നും 10 സർവീസുകളും നടന്നിരുന്നു.
ഇന്ന് രാവിലെ 9.55ന് റാസൽഖൈമയിലേക്കാണ് കൊച്ചിയിൽ നിന്നും ആദ്യ സർവീസ് നടന്നത്. ഉച്ചയ്ക്ക് 1.35ന് മസ്‌കറ്റിൽ നിന്നുള്ള വിമാനമാണ് കൊച്ചിയിൽ ആദ്യം എത്തുക. 6.40ന് ദുബൈയിൽ നിന്നുള്ള വിമാനവും 6.45ന് ഷാർജയിൽ നിന്നുള്ള വിമാനവും 6.50ന് റിയാദിൽ നിന്നുള്ള വിമാനവും 7.25ന് റാസൽഖൈമയിൽ നിന്നുള്ള വിമാനവും കൊച്ചിയിലെത്തും.



