പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം; വിശദീകരണം തേടി കത്ത് നൽകി

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കുമെന്ന് സൂചന. സ്വർണക്കൊള്ള കേസിൽ വിശദീകരണം തേടി പാർട്ടി കത്ത് നൽകി. തപാലിൽ ആണ് ജില്ലാ നേതൃത്വം നോട്ടീസ് നൽകിയത്. പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിൽ വിശദീകരണം നൽകണമെന്നാണ് നോട്ടീസിന്റെ ഉള്ളടക്കം
വിശദീകരണം തേടിയ ശേഷം നടപടിക്ക് സാധ്യതയുണ്ട്. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരമാണ് നോട്ടീസ്. കഴിഞ്ഞ ദിവസം പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്നും പത്മകുമാറിനെ പുറത്താക്കിയിരുന്നു. സ്വർണക്കൊള്ള കേസിൽ അടുത്തിടെയാണ് പത്മകുമാർ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്
105 ദിവസമാണ് പത്മകുമാർ രണ്ട് കേസുകളിലായി ജയിലിൽ കഴിഞ്ഞത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക ശിൽപ കേസിലും സ്വാഭാവിക ജാമ്യമാണ് അദ്ദേഹത്തിന് ലഭിച്ചത്. സ്വർണപ്പാളികൾ ചെമ്പാക്കി രേഖയുണ്ടാക്കിയ ഉണ്ണികൃഷ്ണൻ പോറ്റിക്കും സംഘത്തിനും സ്വർണക്കൊള്ളക്ക് അവസരമുണ്ടാക്കി കൊടുത്തത് പത്മകുമാറാണെന്നാണ് എസ്‌ഐടി കണ്ടെത്തൽ



