സംസ്ഥാനത്ത് ഹോട്ടലുകൾ അടച്ചുതുടങ്ങി, ഗാർഹിക സിലിണ്ടറും കിട്ടാനില്ല

പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ പാചകവാതക പ്രതിസന്ധിയിൽ വലഞ്ഞ് ജനം. സംസ്ഥാനത്ത് പകുതിയോളം ഹോട്ടലുകൾ അടച്ചു. വാണിജ്യ സിലിണ്ടർ ലഭ്യത കുറഞ്ഞതോടെ ബദൽ മാർഗം തേടുകയാണ് ആളുകൾ. എൽപിജി യിൽ നിന്ന് പിഎൻജിയിലേക്ക് മാറാനും ജനങ്ങൾക്കും കേന്ദ്രസർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഇതിന് പുറമെ കരിഞ്ചന്തയിൽ എൽപിജി വിൽക്കുന്നവർക്കെതിരെ സർക്കാർ നടപടികൾ ആരംഭിച്ചു
സംസ്ഥാനത്ത് ഗാർഹിക സിലിണ്ടറും ബുക്ക് ചെയ്യാൻ കഴിയാത്ത സ്ഥിതിയാണ്. ലഭ്യത കുറഞ്ഞതിനാൽ ബുക്കിംഗ് നമ്പറിൽ നിന്ന് മറുപടി ലഭിക്കുന്നില്ല. ചെറുകിട വ്യാപാര കേന്ദ്രങ്ങളെയാണ് കൂടുതലായും പാചക വാതക പ്രതിസന്ധി കാര്യമായി ബാധിച്ചിരിക്കുന്നത്.
ഹോട്ടലുകൾ, തട്ടുകട, ഹോസ്റ്റൽ മെസ് എന്നിവ പലതും അടച്ചുപൂട്ടി. കൊച്ചി ഉദയംപേരൂരിലുള്ള പ്ലാന്റിൽ നിന്നാണ് സിലിണ്ടർ വിതരണം ചെയ്യുന്നത്. പ്ലാന്റിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ച മട്ടാണ്. ഹോട്ടലുകൾ പൂട്ടിത്തുടങ്ങിയതോടെ സംസ്ഥാനത്ത് ഭക്ഷണക്ഷാമവും അനുഭവപ്പെടുമെന്നാണ് ആശങ്ക



