Kerala

ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍

എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തില്‍ അവ്യക്തത. മറ്റന്നാള്‍ ഫല പ്രഖ്യാപനം ഉണ്ടാകില്ലെന്ന് സൂചന. ഇതുവരെ ഒരറിയിപ്പും ലഭിച്ചില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇന്ന് ചേരുന്ന പരീക്ഷ ബോര്‍ഡ് യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാകും. വിഷയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ചീഫ് സെക്രട്ടറിയുമായി ആശയവിനിമയം നടത്തി. വെള്ളിയാഴ്ച തന്നെ ഫലം പ്രഖ്യാപിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്.

മെയ് 15ന് എസ്എസ്എല്‍സി പരീക്ഷാഫലമുണ്ടാകുമെന്നാണ് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഫല പ്രഖ്യാപനവുമായി ബന്ധപ്പെട്ട് യാതൊരു സൂചനകളും ലഭിച്ചിട്ടില്ലെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി ഫലം പ്രഖ്യാപിക്കുന്നതാണ് രീതി. അല്ലെങ്കില്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറി പ്രഖ്യാപിക്കും. എന്നാല്‍, പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ പോസ്റ്റും ഇപ്പോള്‍ ഒഴിഞ്ഞുകിടക്കുകയാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് പ്രഖ്യാപിക്കാന്‍ സാധിക്കുമോ എന്നതാണ് പരിധോശിക്കുന്നത്.

പരീക്ഷാഫലം വൈകുന്നത് വിദ്യാര്‍ഥികളുടെ പ്ലസ് വണ്‍ പ്രവേശനത്തെയടക്കം ബാധിക്കുമെന്ന ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. മെയ് ആദ്യമാണ് സാധാരണ റിസള്‍ട്ട് പ്രഖ്യാപിക്കുക. ഇത്തവണ ഉദ്യോഗസ്ഥരുടെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയും ഈസ്റ്ററും വിഷുവും കാരണം മൂല്യനിര്‍ണയം പൂര്‍ത്തിയാകാന്‍ ചെറിയ കാലതാമസം എടുത്തിരുന്നു.

അതേസമയം, സ്‌കൂളുകള്‍ക്ക് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ടര്‍മാരുടെ യോഗം ചേരും. മുന്‍വര്‍ഷങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഫിറ്റ്‌നസ് നല്‍കണമെന്നാണ് പൊതുവില്‍ ഉയര്‍ന്ന അഭിപ്രായം. ഒപ്പം പാഠപുസ്തകങ്ങള്‍ അച്ചടിക്കുന്നതിലെ പ്രതിസന്ധി പരിഹരിക്കാന്‍ തുക അനുവദിക്കാനും സെക്രട്ടറിതലത്തില്‍ നടത്തിയ യോഗത്തില്‍ തീരുമാനമായി. ഇതോടെ സ്‌കൂള്‍ തുറക്കും മുമ്പ് പുസ്തകങ്ങള്‍ എത്തിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.

See also  വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന ദേശാഭിമാനി ലേഖകൻ രാഗേഷ് കായലൂർ മരിച്ചു

Related Articles

Back to top button