മാസപ്പടിക്കേസ്; ചോദ്യംചെയ്യലിന് ഹാജരാകുന്നതിൽ സാവകാശം തേടി ടി. വീണ: ഇ.ഡിക്ക് കത്ത് നൽകി

സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സാവകാശം തേടി വീണ ടി. ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് വീണ സാവകാശം തേടിയത്. ബുധനാഴ്ച രാവിലെയായിരുന്നു വീണയുടെ ഇ മെയില്‍ ഇ ഡിക്ക് ലഭിച്ചത്. മുഴുവന്‍ രേഖകളും ചോദ്യങ്ങള്‍ക്കുള്ള മറുപടിയും അഭിഭാഷകന്‍ മുഖേന സമര്‍പ്പിക്കാമെന്നും വീണ കത്തില്‍ പറഞ്ഞിരുന്നു. ഇ ഡിയുടെ നിലപാട് ഇന്ന് വീണയെ അറിയിക്കും.
അനാരോഗ്യം ചൂണ്ടിക്കാട്ടി അവധി തേടിയാല്‍ മെഡിക്കല്‍ രേഖകള്‍ അടക്കം സമര്‍പ്പിക്കുന്ന പക്ഷം പരിഗണിക്കുന്നതാണ് ഇ ഡിയുടെ രീതി. എന്നാല്‍ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിലെ (പിഎംഎൽഎ) വകുപ്പ് അന്‍പത് പ്രകാരം കക്ഷി നേരിട്ട് ഹാജരാകണമെന്നാണ് വ്യവസ്ഥ. ഒരു ദിവസം അവധി നല്‍കിയാലും പിന്നീട് ഹാജരാകേണ്ടി വരും. ഈ വകുപ്പ് പ്രകാരം സമൻസ് നൽകിയാൽ ഇ ഡി ആവശ്യപ്പെടുന്ന രേഖകൾ ഹാജരാക്കേണ്ടി വരും. ഒരു സിവിൽ കോടതി നൽകുന്ന സമൻസിന് തുല്യമാണിത്. വെള്ളിയാഴ്ച അവധി നൽകിയാലും വീണ മറ്റൊരു ദിവസം ഇ ഡിക്ക് മുന്നിൽ ഹാജരാകണം. വീണയെ ചോദ്യം ചെയ്യാന്‍ ഇ ഡി വിശദമായ ചോദ്യാവലി തയ്യാറാക്കിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്ന് ലഭിച്ച 2.78 കോടി എങ്ങനെ വിനിയോഗിച്ചു എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത തേടാനായിരുന്നു ഇ ഡി തീരുമാനം. സിഎംആര്‍എല്‍ ഉദ്യോഗസ്ഥര്‍ മുന്‍പ് നല്‍കിയ മൊഴികള്‍ അടിസ്ഥാനമാക്കിയും ചോദ്യം ചെയ്യാന്‍ ഇ ഡി തീരുമാനിച്ചിരുന്നു.
സിഎംആര്‍എല്‍-എക്സാലോജിക് കേസില്‍ ഇതാദ്യമായായിരുന്നു വീണയെ ഇ ഡി ചോദ്യം ചെയ്യുന്നതിന് വിളിപ്പിച്ചത്. നേരത്തേ വീണയുടെ പിതാവും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലും ഭര്‍ത്താവ് മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലും സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയുടെ വീട്ടിലും അടക്കം വിവിധയിടങ്ങളില്‍ ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ഇവിടെ നിന്ന് ചില രേഖകള്‍ ലഭിച്ചുവെന്നും വിശദമായ പരിശോധന നടത്തുകയാണെന്നുമായിരുന്നു ഇ ഡി നേരത്തേ പറഞ്ഞത്.
സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ കഴിഞ്ഞ ദിവസമായിരുന്നു വീണ ടിക്ക് സമന്‍സ് ലഭിച്ചത്. വീണയ്ക്ക് പുറമേ എക്‌സാലോജിക് എം ഡി ശശിധരന്‍ കര്‍ത്ത, ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ശരണ്‍ എസ് കര്‍ത്ത, ചീഫ് മാനേജിങ് ഡയറക്ടര്‍ കെ എസ് സുശേഷ് കുമാര്‍, അടക്കം സിഎംആര്‍എല്‍ ജീവനക്കാര്‍ക്കും സമന്‍സ് അയച്ചിരുന്നു. ഇവരെയും വിശദമായി ചോദ്യം ചെയ്യാനാണ് ഇ ഡിയുടെ തീരുമാനം.
കേസില്‍ ഇ ഡിക്ക് അന്വേഷണം തുടരാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് കഴിഞ്ഞ ദിവസം അനുമതി നല്‍കിയിരുന്നു. സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സിഎംആര്‍എല്‍ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ ഇ ഡി അന്വേഷണം തുടരുന്നതിന് നിയമപരമായ വിലക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു. സ്വത്ത് കണ്ടുകെട്ടലും അതിനുള്ള അന്വേഷണവുമാകാമെന്നും ഇതിന് കള്ളപ്പണ ഇടപാടിലേക്ക് നയിക്കുന്ന കുറ്റകൃത്യം ആവശ്യമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.



