പ്രതിയുടെ അഭിഭാഷകനെ ദേവസ്വം പ്ലീഡറാക്കിയത് പ്രതികളെ സഹായിക്കാൻ; സർക്കാരിനെതിരെ പിണറായി വിജയൻ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ദേവസ്വം സ്പെഷ്യൽ പ്ലീഡറായി അഡ്വ. കെ.ബി. പ്രദീപിനെ നിയമിച്ചതിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ശബരിമല സ്വർണ്ണ മോഷണക്കേസിലെ പ്രതിഭാഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകനെ തന്നെ ദേവസ്വം കേസുകൾ കൈകാര്യം ചെയ്യാനുള്ള സ്പെഷ്യൽ പ്ലീഡറായി നിയമിച്ചത് പ്രതികളെ സഹായിക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.
ദേവസ്വം വകുപ്പിലെ അഭിഭാഷക നിയമനവുമായി ബന്ധപ്പെട്ട് വിചിത്രമായ കാര്യങ്ങളാണ് യു.ഡി.എഫ് സർക്കാരിൽ നടക്കുന്നത്. പ്രധാന പ്രതിക്കും പ്രതിസ്ഥാനത്തുള്ള സ്ഥാപനത്തിനും വേണ്ടി കോടതിയിൽ ഹാജരായ ഒരാളെത്തന്നെ ദേവസ്വം വകുപ്പിന്റെ വക്കീലായി നിയമിക്കുന്നത് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതാണെന്നും പിണറായി വിജയൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ നേരിട്ട് ഇടപെട്ടാണ് ഈ നിയമനം നടത്തിയതെന്ന ദേവസ്വം മന്ത്രി കെ. മുരളീധരന്റെ വെളിപ്പെടുത്തൽ ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിപക്ഷ നേതാവിന്റെ വിമർശനം.
അതേസമയം, നിയമനത്തെച്ചൊല്ലി വൻ വിവാദമുയരുകയും പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുകയും ചെയ്തതോടെ മുഖ്യമന്ത്രി വി.ഡി. സതീശൻ അഡ്വ. കെ.ബി. പ്രദീപിനോട് രാജിവെക്കാൻ ആവശ്യപ്പെടുകയും അദ്ദേഹം പദവി ഒഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ രാജി കൊണ്ട് മാത്രം ഈ അഴിമതിയും ദുരൂഹതയും അവസാനിക്കുന്നില്ലെന്നും വിഷയത്തിൽ കൃത്യമായ അന്വേഷണം വേണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.



