തെളിവ് നശിപ്പിക്കാൻ ജിതിൻ ഭാസ്‌കർ ഫോൺ റീസെറ്റ് ചെയ്‌തെന്ന് ഫോറൻസിക് കണ്ടെത്തൽ

വൻ രാഷ്ട്രീയ വിവാദമുയർത്തിയ വടകര ‘കാഫിർ’ സ്‌ക്രീൻഷോട്ട് കേസിൽ നിർണായക വിവരങ്ങൾ പുറത്ത്. കേസിൽ അറസ്റ്റിലായ ഡി.വൈ.എഫ്.ഐ നേതാവ് ജിതിൻ ഭാസ്‌കർ തന്റെ മൊബൈൽ ഫോൺ റീസെറ്റ് ചെയ്ത് ഡിജിറ്റൽ തെളിവുകൾ പൂർണ്ണമായും മായ്ച്ചുകളഞ്ഞതായി ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. ജില്ലാ ഫോറൻസിക് ലാബിൽ നടത്തിയ പരിശോധനയിലാണ് ഫോൺ റീസെറ്റ് ചെയ്ത വിവരം സ്ഥിരീകരിച്ചത്.
തുടർന്ന് പ്രത്യേക അന്വേഷണ സംഘം (SIT) നടത്തിയ ചോദ്യം ചെയ്യലിൽ, കേസിന് ആസ്പദമായ വിവരങ്ങൾ നശിപ്പിക്കാൻ താൻ തന്നെയാണ് ഫോൺ റീസെറ്റ് ചെയ്തതെന്ന് ജിതിൻ ഭാസ്‌കർ സമ്മതിച്ചിട്ടുണ്ട്. ഇതോടെ പ്രതിക്കെതിരെ തെളിവ് നശിപ്പിച്ചതിനായുള്ള കുറ്റങ്ങളും പൊലീസ് ചുമത്തിയിട്ടുണ്ട്. ‘വടകര സ്ക്വാഡ്’ എന്ന ഇടത് അനുകൂല വാട്‌സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായ ജിതിനാണ് വ്യാജ സ്‌ക്രീൻഷോട്ട് ആദ്യമായി ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.
മായ്ച്ചു കളഞ്ഞ നിർണായക വിവരങ്ങളും ഡിജിറ്റൽ തെളിവുകളും പൂർണ്ണമായി വീണ്ടെടുക്കുക എന്നത് നിലവിൽ അന്വേഷണസംഘത്തിന് വലിയ വെല്ലുവിളിയാണ്. ഇതിനായി മൊബൈൽ ഫോൺ തിരുവനന്തപുരത്തെ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയക്കാനാണ് പൊലീസിന്റെ തീരുമാനം. ഇതിനായുള്ള പ്രത്യേക അപേക്ഷ അന്വേഷണ സംഘം ഇന്ന് കോടതിയിൽ സമർപ്പിക്കും.
അതേസമയം ജിതിൻ ഭാസ്‌കറിന്റെ രണ്ടുദിവസത്തെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുകയാണ്. വ്യാജ സ്‌ക്രീൻഷോട്ടിന്റെ യഥാർഥ ഉറവിടം (Source) കണ്ടെത്തുന്നതിനായി പ്രതിയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങാൻ പൊലീസ് അപേക്ഷ നൽകിയേക്കുമെന്നാണ് സൂചന. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ വടകരയിൽ മതസൗഹാർദ്ദം തകർക്കുന്ന രീതിയിലാണ് കെ.കെ ശൈലജയ്‌ക്കെതിരെയുള്ള വ്യാജ സ്‌ക്രീൻഷോട്ട് വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടത്.



