സുഹൃത്തുക്കളുടെ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പൊലീസ്

സുഹൃത്തുക്കളുടെ നഗ്ന വീഡിയോകളും അശ്ലീല ദൃശ്യങ്ങളും സാമൂഹ്യമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രമുഖ യൂട്യൂബർ തൊപ്പിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് കേസെടുത്തു. ഐടി നിയമം 66-ാം വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അഭിഭാഷകനായ ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഈ നടപടി.
തൊപ്പിയും സുഹൃത്തുക്കളും ഉൾപ്പെടുന്ന സംഘത്തിനെതിരെ നേരത്തെ തന്നെ സംസ്ഥാനത്ത് പൊലീസ് അന്വേഷണം ആരംഭിച്ചിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വീഡിയോകളും സാമൂഹ്യമാധ്യമങ്ങളിലൂടെ ഇവർ പ്രചരിപ്പിച്ചിരുന്നതായി പരാതികൾ ഉയർന്നിരുന്നു . ഇതിനിടയിലാണ് സുഹൃത്തുക്കളുടെ നഗ്ന ദൃശ്യങ്ങൾ യൂട്യൂബ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിച്ചതായി പൊലീസ് കണ്ടെത്തിയത്. ഇയാളുടെ കൂടെയുണ്ടായിരുന്ന മൂന്ന് സുഹൃത്തുക്കളുടെ വീഡിയോകളാണ് യൂട്യൂബിൽ നിന്ന് പൊലീസ് കണ്ടെടുത്തത്.
കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു വിഭാഗം ഫോളോവേഴ്സ് ഉള്ള ഒരു ചാനലിലാണ് ഇത്തരത്തിലുള്ള ഉള്ളടക്കം പങ്കുവെച്ചിരിക്കുന്നത്. നിലവിൽ ചുമത്തിയിരിക്കുന്ന ഐടി നിയമപ്രകാരം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മൂന്ന് വർഷം വരെ തടവോ അഞ്ച് ലക്ഷം രൂപ പിഴയോ ശിക്ഷ ലഭിക്കാം. കുറ്റം ആവർത്തിക്കുകയാണെങ്കിൽ അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്നതാണ്. മുൻപും ഗതാഗത തടസ്സം സൃഷ്ടിച്ചതിനും മറ്റ് ചില കേസുകളിലും തൊപ്പിക്കെതിരെ പൊലീസ് നടപടികൾ ഉണ്ടായിട്ടുണ്ട്. പ്രതി നിലവിൽ എവിടെയാണെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് റൂറൽ പൊലീസ്.



