രോഗിക്ക് ചികിത്സ നൽകിയത് മൊബൈൽ വെളിച്ചത്തിൽ

തിരുവനന്തപുരം: ജില്ലയിലെ പാലോട് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ (സിഎച്ച്സി) ഗുരുതര സുരക്ഷാ വീഴ്ച. ആശുപത്രിയിൽ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് എത്തിയ രോഗിക്ക് മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ ചികിത്സ നൽകേണ്ടി വന്നു.
തിങ്കളാഴ്ച രാവിലെയാണ് സംഭവം. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം മുറിവ് വെച്ചുകെട്ടാനായി എത്തിയ വിതുര സ്വദേശിയായ രോഗിക്കാണ് ദുരനുഭവം ഉണ്ടായത്. ആശുപത്രിയിൽ വൈദ്യുതി ഇല്ലാതിരുന്നതിനെ തുടർന്ന് രോഗിയെ മടക്കി അയക്കാതെ, ഒപ്പമുണ്ടായിരുന്നയാളെക്കൊണ്ട് മൊബൈൽ ഫോണിലെ ടോർച്ച് അടിപ്പിച്ചാണ് ജീവനക്കാർ മുറിവ് വെച്ചുകെട്ടിയത്.
ആശുപത്രിയിൽ ജനറേറ്റർ സൗകര്യം ഉണ്ടായിരുന്നിട്ടും, അത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രവർത്തനരഹിതമായിരുന്നു എന്നാണ് വിവരം. ജനറേറ്റർ തകരാർ പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടിയും ഉണ്ടായിരുന്നില്ല. വൈദ്യുതി മുടങ്ങിയത് കൊണ്ടാണ് മൊബൈൽ വെളിച്ചത്തിൽ ചികിത്സ നൽകേണ്ടി വന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. അതേസമയം, സർക്കാർ ആശുപത്രിയിലെ ഈ അനാസ്ഥയ്ക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംഭവത്തിൽ അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആരോഗ്യവകുപ്പ് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.



