കൃത്രിമ വൈദ്യുതി ക്ഷാമം ഉണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള നീക്കം; സര്‍ക്കാരിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ വൈദ്യുതി മന്ത്രി എം എം മണി

ഇടുക്കി: സംസ്ഥാനത്തെ രൂക്ഷമായ വൈദ്യുതി പ്രതിസന്ധിയില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി മുന്‍ വൈദ്യുതി മന്ത്രി എം എം മണി രംഗത്ത്. സര്‍ക്കാരിന് ദീര്‍ഘ വീക്ഷണമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. 40% വൈദ്യുതി മാത്രമാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. ബക്കി 60% വിവിധ കരാറുകളിലൂടെ സംസ്ഥാനം വാങ്ങുകയാണ് ചെയ്യുന്നത്. താന്‍ മന്ത്രിയായിരുന്ന കാലത്താണ് സമ്പൂര്‍ണ വൈദ്യുതീകരണം നടത്തിയത്. നിലവില്‍ വരാന്‍ സാധ്യത ഉള്ള പ്രതിസന്ധി മുമ്പ് തന്നെ കണ്ടെത്തി പരിഹാരം കാണുകയാണ് സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നതെന്നാണ് എം എം മണി ചൂണ്ടിക്കാട്ടിയത്.
വലിയ വെള്ളപ്പൊക്കം വന്നപ്പോഴും മഴയില്ലാതെ വന്നപ്പോഴും പ്രതിസന്ധി ഇല്ലാതെ സംസ്ഥാനം പേയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇപ്പോഴുള്ള പ്രതിസന്ധി കാണുമ്പേള്‍ ഒരു കൃത്രിമ ക്ഷാമം ഉണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള പണി ആണോ സര്‍ക്കാര്‍ നടത്തുന്നത് എന്ന് തനിക്ക് സംശയമുണ്ടെന്ന ഗുരുതര ആരോപണവും മണി ഉന്നയിച്ചു. ഉമ്മചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കരാര്‍ എടുത്തു കളഞ്ഞതാണ് പ്രതിസന്ധി എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ കഴിഞ്ഞ പത്ത് വര്‍ഷം എങ്ങനെ പ്രതിസന്ധി ഇല്ലാതെ പോയെന്നും അദ്ദേഹം ചോദിച്ചു. താന്‍ പഠിച്ചിട്ടാണ് കാര്യങ്ങള്‍ പറയുന്നതെന്നും മുന്‍ മന്ത്രി പറഞ്ഞു.
വി ഡി സതീശനും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിക്കും കാര്യങ്ങള്‍ മനസിലാക്കി വേണ്ട വിധം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും എം എം മണി കുറ്റപ്പെടുത്തി. ഇപ്പോള്‍ വേണമെങ്കിലും വൈദ്യുതി വാങ്ങാന്‍ കിട്ടും. ഇല്ലെന്ന് സര്‍ക്കാര്‍ വെറുതെ പറയുന്നതാണ്. കൃത്രിമ കാരാര്‍ ഉണ്ടാക്കി കമ്മീഷന്‍ തട്ടാനുള്ള ശ്രമമാണെന്ന് ആരോപിച്ച അദ്ദേഹം കോണ്‍ഗ്രസിന് കമ്മീഷന്‍ ഉണ്ടാകും എന്നും പരിഹസിച്ചു. ഭരിക്കാന്‍ അറിയില്ലെങ്കില്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രിയും രാജി വെച്ച് പോണമെന്നും ഗവര്‍ണര്‍ക്ക് ഭരണം ഏല്‍പ്പിക്കണമെന്നും എം എം മണിയുടെ രൂക്ഷ വിമര്‍ശനമുണ്ടായി. എം എം മണിയുടെ കാലം മികച്ചതായിരുന്നെന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങളില്‍ പ്രതികരിച്ച അദ്ദേഹം അത് ആ സര്‍ക്കാരിന്റെ പ്രത്യേകത ആണെന്നും താന്‍ മാത്രമായി ഒന്നും ചെയ്തിട്ടില്ലെന്നും പ്രതികരിച്ചു.
അന്നത്തെ മുഖ്യമന്ത്രി മുന്‍ വൈദ്യുതി മന്ത്രി കൂടി ആയിരുന്നതിനാല്‍ അദ്ദേഹത്തിന് നല്ല ദീര്‍ഘ വീക്ഷണമുണ്ടായിരുന്നു. താന്‍ അത് പ്രായോഗികമാക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിസന്ധി ഇല്ലാതെ പോകാനായി. പള്ളിയിലും അമ്പലത്തിലും പോയി വഴിപാട് കഴിച്ചാല്‍ മഴ ഉണ്ടാകില്ലെന്നും അത് മുന്‍ കൂട്ടി കണ്ട് പ്രവര്‍ത്തിക്കണമായിരുന്നു എന്നും എം എം മണി പരിഹസിച്ചു.



