മലപ്പുറം- പാണക്കാട് റോഡില്‍ വന്‍ മണ്ണിടിച്ചില്‍, മണ്ണ് പൂര്‍ണമായും റോഡിലേക്ക് ഇടിഞ്ഞ് വീണു

മലപ്പുറം: പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂർണമായും ഇടിഞ്ഞുവീണു. വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് സമീപമാണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും വീടുകളും ഉള്‍പ്പെടുന്ന ജനവാസമേഖലയിൽ മണ്ണിടിയുന്നുണ്ടായിരുന്നു.
തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.
റവന്യൂ അധികൃതരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥലത്താണ് മണ്ണിടിഞ്ഞത്. എന്നാല്‍ ഒരു തരത്തിലുമുള്ള ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ മാത്രമാണുണ്ടായിരുന്നത്.
‘അവിടെയുള്ളവരോട് സംസാരിച്ചു. അനധികൃതമായ കാര്യം നടന്നു. ആശുപത്രിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ സൗജന്യ സ്ഥലത്താണ് അപകടം നടന്നത്. അശാസ്ത്രീയമായാണ് മണ്ണെടുത്തത്. എസ്പിയെയും കളക്ടറെയും വിളിച്ചിട്ടുണ്ട്. നടപടി എടുക്കും. വെള്ളം ഒലിച്ച് വരികയാണ്. നിര്‍മാണം നിര്‍ത്തിവെക്കാന്‍ പറഞ്ഞിട്ടുണ്ട്. സമീപത്ത് മറ്റ് കെട്ടിടങ്ങളില്ല. സ്‌കൂളുമായി നല്ല ദൂരമുള്ള സ്ഥലത്താണ് മണ്ണിടിയുന്നത്’, മന്ത്രി പറഞ്ഞു.
അതേസമയം സ്വകാര്യ ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നതെന്നാണ് മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ റിന്‍ഷ പ്രതികരിച്ചത്. നഗരസഭ അറിയാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്നും അപേക്ഷ നല്‍കാതെയാണ് മണ്ണെടുത്തതെന്നും റിന്‍ഷ പറഞ്ഞു. സംഭവസ്ഥലത്ത് ഉടനെത്തുമെന്നും റിന്‍ഷ പ്രതികരിച്ചു. ആശുപത്രിക്ക് വേണ്ടിയല്ല ഈ സ്ഥലത്ത് നിര്‍മാണം നടക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ഉമ്മറും പറഞ്ഞു.



