Kerala

ദുരിതാശ്വാസ ധനസഹായ തുകകൾ വർദ്ധിപ്പിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയിലും മഴക്കെടുതികളിലും ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് മുന്നൊരുക്കങ്ങൾ ശക്തമാക്കിയതായി മുഖ്യമന്ത്രി വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മഴക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 15 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ രണ്ടുപേരും പുതുപ്പള്ളിയിൽ ടാങ്കിൽ വീണ് മരിച്ച ഒരു കുട്ടിയും ഉൾപ്പെടെ മൂന്ന് പേരും ഇടുക്കിയിൽ രണ്ടുപേരും വിഴിഞ്ഞത്തും മുതലപ്പൊഴിയലും ഓരോരുത്തരും കൊല്ലത്ത് രണ്ടുപേരും മലപ്പുറം ജില്ലയിൽ നാലുപേരും കണ്ണൂരിൽ ഒരാളും കോഴിക്കോട് ഒരാളുമാണ് മരണപ്പെട്ടത്. കൂടാതെ മുതലപ്പൊഴിയലും വിഴിഞ്ഞത്തുമായി ഓരോരുത്തരെയും കൊല്ലത്ത് രണ്ടുപേരെയും മലപ്പുറത്ത് ഒരാളെയും കണ്ണൂരിൽ രണ്ടുപേരെയും കാണാതായിട്ടുണ്ട്.

സംസ്ഥാനത്തുടനീളം 316 ക്യാമ്പുകളിലായി 11,018 പേരാണ് നിലവിലുള്ളത്. അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ ഫയർഫോഴ്സ് സംവിധാനങ്ങൾ സജ്ജമാക്കുകയും ഭക്ഷണ പാക്കറ്റുകൾ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ആവശ്യമെങ്കിൽ ഹെലികോപ്റ്ററിൽ ഭക്ഷണം വിതരണം ചെയ്യാനുള്ള സംവിധാനവുമുണ്ട്. ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി ജില്ലാ കളക്ടർമാരുമായി അവലോകന യോഗങ്ങൾ നടത്തി. എൻ ഡി ആർ എഫ് ടീമുകളെ വിവിധ ജില്ലകളിൽ നിയോഗിച്ചിട്ടുണ്ട്. പത്തനംതിട്ടയ്ക്ക് രണ്ടും കോട്ടയത്തിന് രണ്ടും എൻ ഡി ആർ എഫ് ടീമുകളെ നൽകിയതിന് പുറമെ ആരക്കോണത്തുനിന്ന് കൂടുതൽ സംഘങ്ങളെ ആവശ്യപ്പെട്ടിട്ടുണ്ട്. ആലപ്പുഴയിൽ ഐ ടി ബി പി യെയും കണ്ണൂർ, വയനാട് ജില്ലകളിൽ ഡിഫൻസ് സെക്യൂരിറ്റി കോർപ്സിനെയും നിയോഗിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.

ദുരന്തങ്ങളിൽ മരിക്കുന്നവരുടെ ആശ്രിതർക്കുള്ള ധനസഹായമായി എസ് ഡി ആർ എഫിൽ നിന്ന് 4 ലക്ഷം രൂപയും സി എം ഡി ആർ എഫിൽ നിന്ന് 2 ലക്ഷം രൂപയും പി എം എൻ ആർ എഫിൽ നിന്ന് 2 ലക്ഷം രൂപയും ഉൾപ്പെടെ ആകെ 8 ലക്ഷം രൂപ ലഭിക്കും. ഉരുൾപൊട്ടലിലും മറ്റും വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ടവർക്ക് സ്ഥലം വാങ്ങാനും വീട് വെക്കാനും നൽകിയിരുന്ന 10 ലക്ഷം രൂപ 12 ലക്ഷം രൂപയായി വർദ്ധിപ്പിച്ചു. ഇതിൽ സ്ഥലം വാങ്ങാൻ 6 ലക്ഷം രൂപയും വീട് നിർമ്മാണത്തിന് 6 ലക്ഷം രൂപയുമാണ് നൽകുക. പൂർണമായി തകർന്ന വീടുകൾക്ക് നൽകിയിരുന്ന 4 ലക്ഷം രൂപ എന്നത് 6 ലക്ഷമായി ഉയർത്തി. മരിച്ചവരുടെ സംസ്കാര ചടങ്ങുകൾക്കായി 10,000 രൂപയും ക്യാമ്പുകളിൽ നിന്ന് മടങ്ങുന്ന വെള്ളം കയറിയ വീടുകളിലുള്ളവർക്ക് അടിയന്തര സഹായമായി 10,000 രൂപയും അനുവദിക്കും. തൊഴിലും ഉപജീവനവും നഷ്ടപ്പെട്ടവർക്ക് ഒരു റേഷൻ കാർഡിൽ നിന്ന് രണ്ടുപേർക്ക് ദിവസേന 300 രൂപ വീതം ആശ്വാസധനം നൽകും.

പ്രാഥമിക റിപ്പോർട്ട് അനുസരിച്ച് 164.98 ഹെക്ടർ സ്ഥലത്ത് കൃഷിനാശം സംഭവിക്കുകയും 3,596 കർഷകരെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. കൃഷിനാശത്തിനുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുന്നത് സംബന്ധിച്ച് കൃഷിവകുപ്പിന്റെ പ്രൊപ്പോസൽ ലഭിച്ച ശേഷം അടുത്ത കാബിനറ്റ് യോഗത്തിൽ തീരുമാനമെടുക്കും.

See also  സംസ്ഥാനത്ത് മഴ കനക്കുന്നു; അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

അണക്കെട്ടുകൾ തുറന്നുവിട്ടതിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾ തെറ്റാണ്. പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് വളരെ താഴെയാണ്. ഇടുക്കിയിൽ 38.91%, ഇടമലയാറിൽ 46.64%, ബാണാസുര സാഗറിൽ 52.9%, കക്കിയിൽ 44.82%, കല്ലടയിൽ 45%, മലമ്പുഴയിൽ 35%, പീച്ചിയിൽ 34% എന്നിങ്ങനെയാണ് നിലവിലെ ജലനിരപ്പ്. ചെറിയ അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുമ്പോൾ കെ എസ് ഇ ബി, ജലസേചന വകുപ്പുകൾ ദിവസവും രണ്ടുതവണ സ്ഥിതി വിലയിരുത്തി ജില്ലാ കളക്ടർമാരുടെ അംഗീകാരത്തോടെ മാത്രമേ വെള്ളം തുറന്നുവിടൂ. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ഐ എം ഡി മുന്നറിയിപ്പുകൾ സ്റ്റാന്റേർഡ് ഓപ്പറേഷൻ പ്രൊസീജർ (S O P) അനുസരിച്ചാണ് നൽകുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള എക്സ്ട്രീം വെതർ ഇവന്റുകൾ നേരിടാൻ ദുരന്തനിവാരണ രംഗത്ത് മാതൃകാപരമായ ‘ഡിസാസ്റ്റർ മാനേജ്മെന്റ് റെസീലിയൻസ് പ്രോഗ്രാം’ നടപ്പിലാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ദുരന്തമുഖങ്ങളിൽ തെറ്റായ വാദങ്ങളും കുത്തിത്തിരിപ്പുകളും ഉണ്ടാക്കരുതെന്നും ദുരിതാശ്വാസ ക്യാമ്പുകളിൽ അടക്കം ആവശ്യമായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്നും വി ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Related Articles

Back to top button