Kerala

പരീക്ഷാ ക്രമക്കേട്; പല പരാതികളും അടിസ്ഥാന രഹിതം: പരാതിക്കാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് പിഎസ്‌സി

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട പരാതികള്‍ പുറത്തുവന്നതിന് പിന്നാലെ പരാതിക്കാരെയും മാധ്യമങ്ങളെയും വിമര്‍ശിച്ച് പിഎസ്‌സി. യശസ്സ് കളങ്കപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിക്കുന്നുവെന്നും പല പരാതികളും അടിസ്ഥാനരഹിതവുമെന്നാണ് ആരോപണം.

അതേസമയം, പരീക്ഷാ ക്രമക്കേടിൽ പരാതി പ്രവാഹം തുടരുകയാണ്. എസ്‌ഐടിക്ക് ലഭിച്ച പരാതികൾ 100 കടന്നിരുന്നു. മുഴുവൻ പരാതികളിലും എസ്‌ഐടി മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പരമാവധി തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് എസ്‌ഐടി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷാ ക്രമക്കേടിലാണ് എസ്‌ഐടി കേസ് എടുത്തിരിക്കുന്നത്. ക്രൈംബ്രാഞ്ച് ഐ ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

ആസൂത്രണ ബോർഡിലെ മൂന്ന് സുപ്രധാന തസ്തികകളിലേക്ക് നടത്തിയ പൊതു പ്രാഥമിക പരീക്ഷയുടെ ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചതിൽ ക്രമക്കേടുണ്ടായിരുന്നു. പത്ത് ചോദ്യങ്ങൾ മൂല്യനിർണ്ണയം നടത്താതെയാണ് ഫലം പിഎസ്‌സി പ്രസിദ്ധീകരിച്ചത്. ഒന്നേകാൽ ലക്ഷം രൂപ അടിസ്ഥാന ശമ്പളമുള്ള സംസ്ഥാന ആസൂത്രണ ബോർഡിലെ ഇൻഡസ്ട്രി ആൻഡ് ഇൻഫ്രാസ്ട്രക്ചർ വിഭാഗം ചീഫ്, പേഴ്‌സ്‌പെക്ടീവ് പ്ലാനിങ് ഡിവിഷൻ ചീഫ്, പ്ലാനിങ് കോ-ഓർഡിനേഷൻ ഡിവിഷൻ ചീഫ് തസ്തികകളിലേക്കുള്ള പരീക്ഷയിലാണ് ക്രമക്കേട് നടന്നത്.

ഇതിൽ ഇൻഡസ്ട്രീസ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ചീഫ് ആയി ഒന്നാം റാങ്കുകാരൻ അരുൺ ജെ പ്രതാപിനെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. ഇടതുസർവ്വീസ് സംഘടനയുടെ സജീവ പ്രവർത്തകനാണ് അരുൺ ജെ പ്രതാപ്. മാർക്കിൽ സംശയം തോന്നിയ മൂന്നാം റാങ്കുകാരൻ കെ ശ്യാം കൃഷ്ണനാണ് ഉത്തരക്കടലാസിനായി പിഎസ്‌സിയെ സമീപിച്ചത്. ഓൺ സ്‌ക്രീൻ മാർക്കിംഗിൽ 9 മുതൽ 18 വരെയുള്ള ചോദ്യങ്ങൾ മാർക്കിടാതെ ഒഴിവാക്കിയതായി കണ്ടതോടെ പരാതി നൽകുകയായിരുന്നു. തുടർന്ന് പിഎസ്‌സി നടത്തിയ പ്രാഥമിക പരിശോധനയിൽ 228 പേരുടേയും ഉത്തരക്കടലാസുകളിൽ ഈ ചോദ്യങ്ങൾ നോക്കിയിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു.

See also  ആശ്വസിക്കാനായില്ല, കുതിച്ചുയർന്ന് സ്വർണവില; പവന് വീണ്ടും 91,000 കടന്നു

Related Articles

Back to top button