വീണാ വിജയനെ പ്രതിരോധിക്കുന്നതിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം; സിപിഐഎം–സിപിഐ നിലപാടുകൾ രണ്ടുതട്ടിൽ

സിഎംആർഎൽ–എക്സാലോജിക് കേസിൽ വീണാ വിജയനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടതുമുന്നണിയിൽ ഭിന്നസ്വരം. ഇ.ഡി നീക്കം രാഷ്ട്രീയപ്രേരിതമാണെന്ന് ആരോപിച്ച് സിപിഐഎം പ്രതിരോധം ശക്തമാക്കുമ്പോൾ, അന്വേഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് സിപിഐയുടെ നിലപാട്.
വീണാ വിജയനെ പ്രതിരോധിക്കാൻ സിപിഐഎം രാഷ്ട്രീയ വിശദീകരണയോഗം ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുകയാണ്. പാർട്ടിയെ പ്രതിസ്ഥാനത്ത് നിർത്താനുള്ള നീക്കമാണ് ഇ.ഡിയുടേതെന്നാണ് സിപിഐഎം വിലയിരുത്തൽ. പിണറായി വിജയനെയും പി.എ. മുഹമ്മദ് റിയാസിനെയും ലക്ഷ്യമിട്ടാണ് അന്വേഷണ നീക്കമെന്നും സിപിഐഎം ആരോപിക്കുന്നു.വീണാ വിജയൻ തന്റെ മകളായതുകൊണ്ടാണ് അന്വേഷണ ഏജൻസിയുടെ ഭാഗത്തുനിന്ന് ഇത്തരം നടപടികളുണ്ടാകുന്നതെന്ന വാദവുമായി പ്രതിപക്ഷനേതാവ് പിണറായി വിജയനും രംഗത്തെത്തിയിരുന്നു.
അതേസമയം, ഇ.ഡി അന്വേഷണത്തിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നാണ് സിപിഐ കൗൺസിൽ യോഗത്തിന്റെ നിലപാട്. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നേതാക്കൾ വിഷയത്തിൽ ന്യായീകരിച്ച് അഭിപ്രായം പറയേണ്ടതില്ലെന്നും സിപിഐ തീരുമാനിച്ചു.ഇതോടെ വീണാ വിജയനെതിരായ ഇ.ഡി അന്വേഷണത്തിൽ ഇടതുമുന്നണിക്കുള്ളിലെ ഭിന്നതയും പരസ്യമാകുകയാണ്.



