Kerala

മാസപ്പടി വിവാദം; കോട്ടയം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർക്ക് സസ്‌പെൻഷൻ: ഉത്തരവ് പുറത്തിറങ്ങി

കോട്ടയം: മാസപ്പടി വിവാദത്തിൽ കോട്ടയത്തെ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ക്ക് സസ്‌പെന്‍ഷന്‍. എക്‌സൈസ് കമ്മീഷണര്‍ സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്തിറക്കി. അശോക് കുമാറിനെ കൂടാതെ ആറ് ഉദ്യോഗസ്ഥരെയും സസ്‌പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സര്‍ക്കിളിലെയും ഉദ്യോഗസ്ഥര്‍ക്കും കോട്ടയം ആന്‍റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥര്‍ക്കുമാണ് സസ്‌പെന്‍ഷന്‍.

ബാറുകളിലെ പരിശോധനയ്ക്കായി എക്സൈസ് കമ്മീഷണര്‍ ജില്ലയിലെത്തിയപ്പോള്‍ ഡെപ്യൂട്ടി കമ്മീഷ്ണറുടെ അനധികൃത ഇടപാടുകള്‍ സംബന്ധിച്ച വിവരം ലഭിക്കുകയായിരുന്നു. ബാറുകളില്‍ നിന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ മാസപ്പടി പിരിക്കുന്നതായും കണ്ടെത്തിയിരുന്നു. ബാറുകളില്‍ നിന്ന് പണം പിരിച്ച് നല്‍കാന്‍ ഒരു ബാര്‍ മാനേജരെ ഏല്‍പ്പിച്ചിരുന്നുവെന്നായിരുന്നു വിവരം.

ബാറുകളില്‍ നിന്ന് പണം, മദ്യം, മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സ്ഥിരമായി ശേഖരിക്കുന്ന സംവിധാനം കോട്ടയത്ത് നിലനില്‍ക്കുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ന്യൂയോര്‍ക്ക് സ്‌ക്വയര്‍ ബാര്‍ ഉടമയുടെ മൊഴികളില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ലൈസന്‍സ് പുതുക്കല്‍, ഓണം, ക്രിസ്മസ് തുടങ്ങിയ അവസരങ്ങളില്‍ ബാറുകളില്‍ നിന്ന് പണം പിരിക്കുമെന്നും ബാര്‍ ഉടമ പറഞ്ഞു.

അശോക് കുമാറിനെതിരായ ഉത്തരവില്‍ ഗുരുതര ആരോപണങ്ങളാണുള്ളത്. ന്യൂയോര്‍ക്ക് സ്‌ക്വയര്‍ ബാറില്‍ നിന്ന് 15,000 രൂപ ഏജന്റിന് കൈമാറാന്‍ അശോക് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. വിവിധ ബാറുകളില്‍ നിന്നായി ആകെ 55,000 രൂപ വാങ്ങിയതായും ബാര്‍ ഉടമ വെളിപ്പെടുത്തി. അന്വേഷണത്തിനിടെ അശോക് കുമാറിന്റെ മൊബൈല്‍ ഫോണിലെ വിവരങ്ങള്‍ ഡിലീറ്റ് ചെയ്തതായും വിവരം ലഭിച്ചു. മിന്നല്‍ പരിശോധനയ്ക്കിടയില്‍ ചോദ്യം ചെയ്യുന്നതിനിടെ ബാര്‍ മാനേജരുടെ ഫോണിലേക്ക് ഡെപ്യൂട്ടി കമ്മീഷണറുടെ കോള്‍ വരികയായിരുന്നു. കമ്മീഷണര്‍ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഫോണ്‍ കോളിലൂടെ ഡെപ്യൂട്ടി കമ്മീഷ്ണര്‍ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട് ലഭിച്ചത്. എക്‌സൈസ് കമ്മീഷണര്‍ ഈ സംഭാഷണമടക്കം റെക്കോര്‍ഡ് ചെയ്തെടുത്തിരുന്നു. മാനേജരുടെ മൊഴി രേഖപ്പെടുത്തി ഈ തെളിവുകളുമായി അശോക് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

See also  പിതാവിന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും

Related Articles

Back to top button