മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസ്: ചേന്തി അനിലിനെതിരെ ഗൂഢാലോചനക്കുറ്റം ചുമത്തും

തിരുവനന്തപുരം: മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് അധിക്ഷേപിച്ച കേസിൽ പ്രതിക്കെതിരെ ഗൂഢാലോചനക്കുറ്റം ചുമത്താൻ തീരുമാനം. ഇന്ന് കോടതിക്ക് റിപ്പോർട്ട് നൽകും. ചടങ്ങിൽ പങ്കെടുക്കില്ലെന്ന് അറിഞ്ഞതോടെ മുഖ്യമന്ത്രിയെ മന:പ്പൂര്‍വം ആക്ഷേപിക്കാൻ ഗുഢാലോചന നടന്നതായാണ് സംശയം. കൂടുതൽ പേരുടെ പങ്കാളിത്തവും അന്വേഷിക്കും.
അതേസമയം, പ്രതിയുടെ മൊബൈൽ ഫോണ്‍ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് തീരുമാനം. ഫോണ്‍ ഹാജരാക്കുന്നതിനായി നോട്ടീസ് നല്‍കും. ഫോണ്‍ കസ്റ്റഡിയിലെടുക്കാത്ത പൊലീസ് വീഴ്ചയെക്കുറിച്ച് ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത നല്‍കിയിരുന്നു. ഡിസിസി അംഗം ചേന്തി അനിലാണ് ക്ഷണിച്ച പരിപാടിയിൽ പങ്കെടുക്കാത്തതിന് മുഖ്യമന്ത്രിയെ വഴിയിൽ തടഞ്ഞ് പ്രതിഷേധിച്ചത്. ഇയാളെ പിന്നീട് കോണ്‍ഗ്രസ് പ്രാഥമികാ അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
പൊലീസ് കോടതിക്ക് നല്‍കിയത് പ്രതിയുടെ ക്രിമിനൽ പശ്ചാത്തലം മുഴുവൻ വിവരിക്കുന്ന റിപ്പോർട്ട് ആണ്. ശ്രീകാര്യം , തുമ്പ, മെഡിക്കൽ കോളേജ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്ത കേസുകളുടെ മുഴുവൻ വിവരങ്ങളും റിമാന്‍ഡ് റിപ്പോർട്ടിലുണ്ട്. ശ്രീകാര്യം സ്റ്റേഷനിലെ റൗഡി പട്ടികയിലെ 43ാമത്തെയാള്‍ ആണ് അനിൽ. മുഖ്യമന്ത്രിയെ പൊതുജനമധ്യത്തിൽ അവഹേളിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് അനിൽ വാഹനം തടഞ്ഞതെന്ന് പൊലീസിൻ്റെ റിമാൻഡ് റിപ്പോർട്ടിലുണ്ട്.



