Kerala

വൈദ്യുതി പ്രതിസന്ധി; അദ്ഭുതപ്രവൃത്തികള്‍ സാധ്യമല്ല: ജനം സഹകരിക്കണം, സ്വിച്ചിട്ട പോലെ പരിഹരിക്കാനാവില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുമെന്നും സ്വിച്ച് ഇട്ടതുപോലെ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയില്ലെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. ഏതെങ്കിലും ഒരു മാര്‍ക്കറ്റില്‍ പോയി വാങ്ങാവുന്ന കാര്യമല്ല. കരാറിൽ ഏര്‍പ്പെടണമെങ്കില്‍ മാസങ്ങള്‍ എടുക്കണം. ദിവസാടിസ്ഥാനത്തില്‍ വാങ്ങുന്ന സംവിധാനം ഉണ്ടെങ്കിലും അവിടെയൊന്നും അവെയിലബിലിറ്റി ഇല്ല. അഖിലേന്ത്യാ തലത്തില്‍ തന്നെ ഉത്പാദനം കുറയുകയും ആവശ്യം കൂടുതയും ചെയ്യുമ്പോള്‍ വിതരണം കുറയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

സോളാര്‍ ഉത്പാദിപ്പിക്കുന്ന വൈദ്യുതി രാത്രികാലങ്ങളില്‍ സൂക്ഷിച്ചുവെച്ച് ഉപയോഗിക്കാന്‍ സ്‌കീം ആരംഭിച്ചിട്ടുണ്ട്. കേരളം വൈദ്യുതി ആവശ്യത്തിന്റെ 25 ശതമാനം മാത്രമാണ് സ്വന്തമായി ഉത്പാദിപ്പിക്കുന്നത്. ആന്ധ്രയില്‍ അത് 86 ശതമാനമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.

അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ഈ മേഖലയില്‍ സാധ്യമല്ല. ജനങ്ങളുടെ സഹകരണം അഭ്യര്‍ത്ഥിക്കുകയാണ്. പ്രയാസം മനസ്സിലാക്കുന്നു. താനും സാധാരണക്കാരനായി ജീവിച്ച പൊതുപ്രവര്‍ത്തകനാണ്. പ്രയാസങ്ങള്‍ അറിയാം എന്നും മന്ത്രി പറഞ്ഞു. പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിക്കും. അനുവദനീയമായ വിലയ്ക്ക് എവിടുന്ന് വേണമെങ്കിലും വൈദ്യുതി വാങ്ങാന്‍ വകുപ്പ് തയ്യാറാണ്. സാധ്യതകള്‍ തേടുന്നുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.

വകുപ്പും റെഗുലേറ്ററി കമ്മീഷനും തമ്മിൽ ഏകോപനമില്ലെന്നും നിലവിലെ പ്രതിസന്ധിയുടെ കാരണം അതാണെന്നുമുള്ള മുന്‍ മന്ത്രി കൃഷ്ണന്‍ കുട്ടിയുടെ ആരോപണത്തിലും സണ്ണി ജോസഫ് പ്രതികരിച്ചു. അദ്ദേഹത്തിന്റെ കാലത്തെ പിഴവ് ആണ് അത്. അത് സമ്മതിക്കുന്നതില്‍ തനിക്ക് നന്ദിയുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു.

See also  വയനാട്ടിൽ അഞ്ച് പേർക്ക് കൂടി ഷിഗെല്ല; ജില്ലയിൽ രോഗബാധിതരായ വിദ്യാർഥികളുടെ എണ്ണം എട്ടായി

Related Articles

Back to top button