സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ടക്കേസുമായി മഞ്ജു വാര്യർ

കൊച്ചി: സംവിധായകൻ സനൽകുമാർ ശശിധരനെതിരെ മാനനഷ്ട കേസുമായി നടി മഞ്ജു വാര്യർ . എറണാകുളം മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. തനിക്കെതിരെയുള്ള സമൂഹമാധ്യമ പോസ്റ്റുകൾ അടക്കം നീക്കം ചെയ്യണമെന്നാണ് ആവശ്യം.
മഞ്ജു വാര്യരുടെ ജീവൻ അപകടത്തിലാണെന്നും ചില മാഫിയകളുടെയോ തൽപ്പരകക്ഷികളുടെയോ തടവിലാണ് അവരെന്നും അവകാശപ്പെട്ട് സനൽകുമാർ ഫേസ്ബുക്കിൽ പോസ്റ്റുകൾ പങ്കുവെച്ചിരുന്നു.
മലയാളത്തിലെ ഒരു പ്രമുഖ നടി സെക്സ് റാക്കറ്റിന്റെ പിടിയിലാണെന്ന് ആരോപിച്ചാണ് സനല്‍ കുമാര്‍ ശശിധരന് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങിയിരുന്നു. ഇതിലും തനിക്കെതിരായ ഗൂഢാലോചനയിലും അന്വേഷണം വേണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിട്ട് അതിലെ സെക്സ് റാക്കറ്റിനെ കുറിച്ച് അന്വേഷിക്കണം എന്നിവയാണ് സനല്‍കുമാറിന്റെ ആവശ്യങ്ങള്‍.
സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന നടിയുടെ പരാതിയിൽ കഴിഞ്ഞ വര്‍ഷം നൽകുമാർ ശശിധരനെതിരെ ലുക്ക് ഔട്ട് സർക്കുലർ പുറത്തിറക്കിയിരുന്നു.ആ സമയത്ത് അമേരിക്കയിലായിരുന്നു ഇയാൾ. സ്ത്രീത്വത്തെ അപമാനിക്കുംവിധമുള്ള സനല്‍കുമാറിന്റെ സാമൂഹികമാധ്യമ പോസ്റ്റുകള്‍ തനിക്ക് മാനഹാനിയുണ്ടാക്കിയെന്നാണ് നടിയുടെ പരാതി. നടിക്കെതിരേ ഒട്ടേറെ പോസ്റ്റുകളാണ് പ്രതി സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നത്. നടിയുടേതെന്ന പേരില്‍ ഒരു ശബ്ദസന്ദേശവും പോസ്റ്റ് ചെയ്തിരുന്നു.
നേരത്തെയും നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരന് അറസ്റ്റിലായിരുന്നു. നിരന്തരം പിന്തുടര്ന്ന് ശല്യപ്പെടുത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള നടിയുടെ പരാതിയിലാണ് 2022-ല്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി പിന്നീട് ജാമ്യത്തിലിറങ്ങിയിരുന്നു.



