ആദ്യ ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ഒന്നാം ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസിൽ രാഹുലിന്റെ അറസ്റ്റ് കോടതി നേരത്തെ തടഞ്ഞിരുന്നു. പരാതിക്കാരിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. പരാതിക്കാരി കഴിഞ്ഞ ദിവസം ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു
ആദ്യ കേസിലും രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് അനിവാര്യമെന്നാണ് എസ്‌ഐടി നിലപാട്. മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ നിലവിൽ ജയിലിലാണ്. മൂന്നാം ബലാത്സംഗ കേസിൽ നാളെയാണ് രാഹുലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
രാഹുലിന് ജാമ്യം നൽകിയാൽ കേസിലെ സാക്ഷികളെയടക്കം സ്വാധീനിക്കാൻ ഇടയുണ്ടെന്ന് അന്വേഷണസംഘം കോടതിയിൽ ചൂണ്ടിക്കാട്ടും. രാഹുൽ ക്രൂരമായി ബലാത്സംഗം ചെയ്‌തെന്നും നഗ്നദൃശ്യങ്ങൾ പകർത്തിയെന്നുമാണ് പരാതിക്കാരിയുടെ സത്യവാങ്മൂലത്തിൽ പറയുന്നത്. ജാമ്യം നൽകിയാൽ ഈ ദൃശ്യങ്ങൾ പുറത്തുവിടുമെന്ന ഭയമുണ്ടെന്നും പരാതിക്കാരി പറയുന്നു.


