Movies

ഹെലികോപ്ടറുകൾ ഉണ്ടാക്കിയത് പെരുമ്പാവൂരിലാണ്; ഇറാഖ് സെറ്റിട്ടത് ചെന്നൈയിൽ: തുറന്നുപറഞ്ഞ് ആർട്ട് ഡയറക്ടർ മോഹൻദാസ്

എമ്പുരാൻ സിനിമയിൽ ഉപയോഗിച്ച ഹെലികോപ്ടറുകൾ ഉണ്ടാക്കിയത് പെരുമ്പാവൂരിലെന്ന് സിനിമയുടെ ആർട്ട് ഡയറക്ടർ മോഹൻദാസ്. ഇപ്പോൾ അത് ആൻ്റണി പെരുമ്പാവൂരിൻ്റെ ഗോഡൗണിലുണ്ട് എന്നും അദ്ദേഹം പറഞ്ഞു. സിനിമയിലെ ഇറാഖ് നഗരത്തിൻ്റെ സെറ്റിട്ടത് ചെന്നൈയിലെ ചെങ്കല്പേട്ടിലാണെന്നും അദ്ദേഹം പ്രതികരിച്ചു.

ഹെലികോപ്ടറുകൾ ഉണ്ടാക്കിയതും പെരുമ്പാവൂരാണ്, ലാൻഡ് ചെയ്തതും പെരുമ്പാവൂരാണ്. ആൻ്റണിച്ചേട്ടൻ്റെ ഗോഡൗണിലുണ്ട്. റഫറൻസൊക്കെ എടുത്തു. കറക്റ്റ് മെഷർമെൻ്റ് ഗൂഗിളിൽ അവൈലൈബിളാണ്. അതൊക്കെ എടുത്തിട്ട് ഒരു ത്രീഡി മോഡലുണ്ടാക്കി. ഇതിൻ്റെ ഒരു മിനിയേച്ചർ സൈസ് നമ്മൾ ഓൺലൈനിൽ വാങ്ങി, അതിൻ്റെ കറക്റ്റ് അനാട്ടമി അറിയാനായിട്ട്. രണ്ട് ഹെലികോപ്റ്ററാണ് ഇങ്ങനെ ചെയ്തത്. ഇത് നേരെ ലഡാക്കിലേക്ക് കൊണ്ടുപോയി. സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന ട്രക്കുകൾ ശരിക്കും സെനഗലിലൊക്കെ ഉള്ളതാണ്. അത് ഇവിടെ അവൈലബിളായ ട്രക്കിൽ കുറച്ച് ആൾട്ടർ ചെയ്ത് അതിൽ ഹെലികോപ്റ്റർ കയറ്റിയാണ് ലഡാക്കിലേക്ക് പോയത്. ലഡാക്കിലെത്തി അവിടെ അത് അൺലോഡ് ചെയ്തു. അതിനിടയിൽ കുറച്ച് ട്രാവൽ പ്രശ്നങ്ങളൊക്കെ ഉണ്ടായി. അത് വലിയ ഒരു കഥയാണ്.”- ആർട്ട് ഡയറക്ടർ മോഹൻദാസ് പറഞ്ഞു.

“ഇറാഖിലെ ഖർഗോഷ് എന്ന ഘോസ്റ്റ് ടൗൺ, ആ സ്ട്രീറ്റ് സെറ്റിട്ടത് ചെന്നൈയിലാണ്. ചെന്നൈയിലെ ചെങ്കല്പേട്ട് എന്ന സ്ഥലത്തായിരുന്നു. ഇന്ത്യക്ക് പുറത്ത് ഷൂട്ട് ചെയ്യാമെന്നായിരുന്നു ആദ്യം കരുതിയിരുന്നത്. അങ്ങനെ പ്ലാൻ ചെയ്തിരുന്നു. പക്ഷേ, അത്രയും വലിയ സീക്വൻസ് പുറത്തുപോയി ചെയ്യുമ്പോഴുണ്ടാവുന്ന ബജറ്റൊക്കെ പരിഗണിച്ചപ്പോൾ ചെന്നൈയിൽ സ്ഥലം കണ്ടെത്തി സെറ്റിട്ടു.”- അദ്ദേഹം കൂട്ടിച്ചേർത്തു.

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയാണ് എമ്പുരാൻ. മുരളി ഗോപിയാണ് തിരക്കഥ. അഖിലേഖ് മോഹനാണ് സിനിമയുടെ എഡിറ്റിങ് നിർവഹിച്ചിരിക്കുന്നത്. സുജിത് വാസുദേവ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് ദേവാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രജിത്ത്, സാനിയ അയ്യപ്പൻ, ശിവദ, തുടങ്ങി ഒരു നീണ്ട നിര അഭിനേതാക്കൾ തന്നെ സിനിമയിലുണ്ട്. ഈ മാസം 27നാണ് സിനിമ തീയറ്ററുകളിലെത്തിയത്. രണ്ട് ദിവസത്തിനുള്ളിൽ സിനിമ 100 കോടി ക്ലബിൽ കയറുകയും ചെയ്തു.

See also  ജയിലർ 2 ചിത്രീകരണമാരംഭിച്ചു - Metro Journal Online

Related Articles

Back to top button