National

സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു: സുഹൃത്തിനെ കൊലപ്പെടുത്തി 18കാരൻ

മീററ്റ്: സഹോദരിയേക്കുറിച്ച് മോശം സംസാരിക്കുകയും സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിക്കുകയും ചെയ്ത സുഹൃത്തിനെ മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം തീയിട്ട് കൊലപ്പെടുത്തിയ 18കാരന്‍ അറസ്റ്റില്‍. ഉത്തര്‍ പ്രദേശിലെ ബുലന്ദ്‌ഷെഹറിലെ തഹാര്‍പൂരിലെ അഹാറിലാണ് സംഭവം. വ്യാഴാഴ്ചയാണ് പൊലീസ് 18കാരനെ അറസ്റ്റ് ചെയ്തത്. ഉറ്റ സുഹൃത്തായ 19കാരനെ ഒക്ടോബര്‍ 9നാണ് 18കാരന്‍ ക്രൂരമായി കൊലപ്പെടുത്തിയത്.

2023ല്‍ നടന്ന ഒരു ബലാത്സംഗ കേസിലെ കുറ്റാരോപിതനാണ് 18കാരനെന്നാണ് പൊലീസ് വിശദമാക്കുന്നത്. സുഹൃത്തുക്കള്‍ ഒന്നിച്ച് മദ്യപിക്കുന്ന സമയത്താണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുന്നത്. 18കാരന്റെ സഹോദരിയുടെ ഒപ്പം ഒളിച്ചോടുമെന്നും സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണിലുണ്ടെന്നും 19കാരന്‍ പറഞ്ഞതാണ് അക്രമണത്തിന് പ്രകോപനമായത് എന്നാണ് പൊലീസ് വിശദമാക്കുന്നത്. ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്യണമെന്ന 18കാരന്റെ ആവശ്യം സുഹൃത്ത് വക വച്ചില്ല. ഇതോടെയാണ് ഇരുവരും തമ്മില്‍ വാക്കേറ്റവും പിന്നീട് കയ്യേറ്റത്തിലേക്കും കാര്യങ്ങള്‍ എത്തിയത്.

മദ്യ ലഹരിയില്‍ സുഹൃത്തിനെ വടി കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ച ശേഷം സുഹൃത്തിനെ ബൈക്കിന് സമീപത്ത് കിടത്തി പെട്രോള്‍ ടാങ്ക് തുറന്ന് ടാങ്കിലേക്ക് തീയിട്ടാണ് 18കാരന്‍ ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ സംഭവ സ്ഥലത്ത് നിന്ന് 18കാരന്‍ കടന്നു കളയുകയായിരുന്നു. 19കാരന്റെ മൃതദേഹം കണ്ടെത്തിയതിനേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിലേക്ക് സംശയത്തിന്റെ സൂചനകള്‍ എത്തിയത്.

The post സഹോദരിയുടെ സ്വകാര്യ ചിത്രങ്ങള്‍ ഫോണില്‍ സൂക്ഷിച്ചു: സുഹൃത്തിനെ കൊലപ്പെടുത്തി 18കാരൻ appeared first on Metro Journal Online.

See also  മരിച്ച യുവതിയുടെ കുടുംബത്തിനൊപ്പം നിൽക്കും; നിയമത്തിൽ പൂർണ വിശ്വാസമെന്നും അല്ലു അർജുൻ

Related Articles

Back to top button