Local
കിഴിശ്ശേരി മർദനക്കൊല: വിചാരണ അഡീഷണൽ ഫാസ്റ്റ് ട്രാക്ക് കോടതിയിലേക്ക്

കിഴിശ്ശേരി : കിഴിശ്ശേരിയിൽ അതിഥിത്തൊഴിലാളിയായ ബിഹാർ സ്വദേശി രാജേഷ് മാഞ്ചിയെ ആൾക്കൂട്ടം മർദിച്ച് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ അഡീഷണൽ ഫാസ്റ്റ് ട്രാക്ക്- മൂന്ന് കോടതിയിലേക്ക് മാറ്റി. മലപ്പുറം മജിസ്‌ട്രേറ്റ് കോടതിയിലായിരുന്നു കുറ്റപത്രം നൽകിയിരുന്നത്.
കഴിഞ്ഞ മേയ് 13-ന് രാത്രിയാണ് കിഴിശ്ശേരി ഒന്നാംമൈലിൽ വീടിനു സമീപത്ത് വച്ച് രാജേഷിനെ മോഷ്ടാവാണെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം ആക്രമിക്കുകയും മർദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. സംഭവത്തിൽ ഒമ്പത് പ്രതികളാണുള്ളത്. ഇതിൽ എട്ട് പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഉൾപ്പെടെ തള്ളിക്കളഞ്ഞു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനു പിടിയിലായ ഒരു പ്രതിക്ക് മാത്രമാണ് ജാമ്യം ലഭിച്ചത്. കേസിൽ സംസ്ഥാന സർക്കാർ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടുണ്ട്.