സി.ബി.ഐക്ക് സർക്കാർ പൂട്ട്: അഴിമതി, കസ്റ്റഡിക്കൊലക്കേസുകളിൽ പ്രോസിക്യൂഷൻ അനുമതിയില്ല

തിരുവനന്തപുരം: കസ്റ്റഡി മരണം, അഴിമതിക്കേസുകളിൽ കുറ്റപത്രം നൽകാനും പ്രോസിക്യൂഷൻ നടത്താനും സി.ബി.ഐക്ക് അനുമതി നൽകാതെ സംസ്ഥാന സർക്കാർ. തിരുവല്ലം സ്റ്റേഷനിലെ കസ്റ്റഡി മരണക്കേസിൽ സി.ഐയടക്കം മൂന്നു പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ രണ്ടാം വട്ടവും അനുമതി തേടിയിരിക്കുകയാണ്.
സി.ബി.ഐക്ക് സ്വന്തം നിലയിൽ കേസെടുത്ത് അന്വേഷണം നടത്താൻ മുൻകൂറായി നൽകിയിരുന്ന പൊതുഅനുമതി സർക്കാർ പിൻവലിച്ചിരുന്നു. ലൈഫ്കോഴക്കേസിൽ കേസെടുത്തതിന് പിന്നാലെ മന്ത്രിസഭായോഗം ഈ അനുമതി പിൻവലിക്കുകയായിരുന്നു. ഇപ്പോൾ ഓരോ കേസിനും പ്രത്യേകം അനുമതി തേടേണ്ട സ്ഥിതിയാണ്.
വിമാനത്താവളങ്ങളിലെ സ്വർണക്കടത്ത് അടക്കം കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുള്ള അഴിമതികൾ പോലും അന്വേഷിക്കാൻ സി.ബി.ഐക്ക് കഴിയില്ല. ദേശീയപാത നിർമ്മാണത്തിലെയും തോട്ടണ്ടി ഇറക്കുമതിയിലെയും അഴിമതി കേസുകളടക്കം കുറ്റക്കാരെ പ്രോസിക്യൂട്ട് ചെയ്യാനും അനുമതിയില്ല. നെടുങ്കണ്ടം രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ ഒൻപത് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതിയാണ് ഒടുവിൽ നൽകിയത്. പ്രധാന പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്.
സംസ്ഥാന സർക്കാരിന്റെ ശുപാർശയുണ്ടെങ്കിലേ കേന്ദ്രത്തിന് സി.ബി.ഐയെ കേസന്വേഷണം ഏൽപ്പിക്കാനാവൂ. എന്നാൽ ഹൈക്കോടതി, സുപ്രീംകോടതി ഉത്തരവ് പ്രകാരം ഏതുകേസും സി.ബി.ഐക്ക് ഏറ്റെടുക്കാം. സി.ബി.ഐ അന്വേഷണം നടത്തുന്ന നിരവധി കേസുകളിൽ സർക്കാർ നിലപാട് സി.ബി.ഐയുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ.