ആൽവാരസിന്റെ വിസ്മയ ഗോൾ; സ്വിറ്റ്‌സർലൻഡിനെ തകർത്ത് അർജന്റീന സെമിയിൽ: എതിരാളികൾ ഇംഗ്ലണ്ട്

കാൻസാസ് സിറ്റി: സൂപ്പർ താരം ജൂലിയൻ ആൽവാരസിന്റെ തകർപ്പൻ എക്സ്ട്രാ ടൈം ഗോളിന്റെ കരുത്തിൽ സ്വിറ്റ്‌സർലൻഡിന്റെ കടുത്ത പ്രതിരോധം മറികടന്ന് അർജന്റീന 2026 ഫിഫ ലോകകപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു. ആവേശകരമായ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന വിജയം പിടിച്ചെടുത്തത്.
നിശ്ചിത സമയത്ത് ഇരുടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞതിനെ തുടർന്നാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്. മത്സരത്തിന്റെ 112-ാം മിനിറ്റിൽ ആൽവാരസ് ഉതിർത്ത കണ്ണഞ്ചിപ്പിക്കുന്ന ലോങ് റേഞ്ചർ സ്വിസ് വലയുടെ ടോപ്പ് കോർണറിലേക്ക് തുളച്ചുകയറുകയായിരുന്നു. ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച ഗോളുകളിലൊന്നായി മാറിയ ഈ വിസ്മയ ഗോളാണ് അർജന്റീനയ്ക്ക് നിർണായക ലീഡ് സമ്മാനിച്ചത്. തുടർന്ന് 121-ാം മിനിറ്റിൽ ലൗട്ടാരോ മാർട്ടിനസ് കൂടി ലക്ഷ്യം കണ്ടതോടെ അർജന്റീന 3-1 ന് വിജയം ഉറപ്പിച്ചു. നേരത്തെ പത്താം മിനിറ്റിൽ ലയണൽ മെസ്സിയുടെ കോർണറിൽ നിന്ന് അലക്സിസ് മാക് അലിസ്റ്ററാണ് അർജന്റീനയുടെ ആദ്യ ഗോൾ നേടിയത്. 67-ാം മിനിറ്റിൽ ഡാൻ എൻഡോയയിലൂടെ സ്വിറ്റ്സർലൻഡ് സമനില പിടിച്ചിരുന്നു.
മറ്റൊരു ആവേശപ്പോരാട്ടത്തിൽ നോർവെയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വീഴ്ത്തിയ ഇംഗ്ലണ്ടാണ് സെമിയിൽ അർജന്റീനയുടെ എതിരാളികൾ. ഇംഗ്ലണ്ടിനായി സൂപ്പർ താരം ജൂഡ് ബെല്ലിംഗ്ഹാം ഇരട്ട ഗോളുകൾ നേടി. വരാനിരിക്കുന്ന ബുധനാഴ്ച (ജൂലൈ 15) അറ്റ്ലാന്റയിലാണ് ഫുട്ബോൾ ലോകം ആകാംഷയോടെ കാത്തിരിക്കുന്ന അർജന്റീന – ഇംഗ്ലണ്ട് ഹൈ വോൾട്ടേജ് സെമിഫൈനൽ പോരാട്ടം നടക്കുക.



