വൻകിട ലയനത്തിൽ ആശങ്കയറിച്ച് പ്രസിഡന്റ് ട്രംപ്

വാഷിംഗ്ടൺ ഡി.സി.: നെറ്റ്ഫ്ലിക്‌സ്, വാർണർ ബ്രോസ് ഡിസ്കവറിയുടെ (WBD) സ്റ്റുഡിയോ, സ്ട്രീമിംഗ് ആസ്തികൾ ഏറ്റെടുക്കുന്ന $72 ബില്യൺ ഡോളറിന്റെ (ഏകദേശം ₹6 ലക്ഷം കോടിയിലധികം) കരാർ നിയമപരമായ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. സംയോജിത കമ്പനിയുടെ വിപണിയിലെ വലിപ്പം “ഒരു പ്രശ്നമായേക്കാം” എന്നും ട്രംപ് ചൂണ്ടിക്കാട്ടി.
വാഷിംഗ്ടൺ ഡി.സി.യിൽ ഒരു ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നെറ്റ്ഫ്ലിക്‌സിന് നിലവിൽത്തന്നെ വിപണിയിൽ വലിയൊരു പങ്കാളിത്തമുണ്ട്. വാർണർ ബ്രോസിനെ കൂടി ഏറ്റെടുക്കുന്നതോടെ ഈ പങ്കാളിത്തം വലിയ തോതിൽ വർധിക്കുമെന്നും അത് കുത്തകാവകാശ നിയമങ്ങളുടെ (Antitrust) ലംഘനത്തിന് വഴിയൊരുക്കുമോ എന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
”അവർക്ക് വളരെ വലിയ വിപണി പങ്കാളിത്തമുണ്ട്. വാർണർ ബ്രോസിനെ കൂടി ലഭിക്കുമ്പോൾ, ആ പങ്ക് വളരെയധികം ഉയരും. അതുകൊണ്ട് തന്നെ ഇതിനെക്കുറിച്ച് സാമ്പത്തിക വിദഗ്ദ്ധർ പറയേണ്ടിവരും, കൂടാതെ ഈ തീരുമാനത്തിൽ ഞാനും പങ്കാളിയായിരിക്കും,” ട്രംപ് പറഞ്ഞു.
പ്രമുഖ സിനിമ, ടെലിവിഷൻ ഫ്രാഞ്ചൈസികളെ നെറ്റ്ഫ്ലിക്സിന്റെ കുടക്കീഴിൽ കൊണ്ടുവരുന്ന ഈ കരാർ വെള്ളിയാഴ്ചയാണ് (ഡിസംബർ 5, 2025) ഇരു കമ്പനികളും പ്രഖ്യാപിച്ചത്. ‘ഹെറി പോട്ടർ’, ‘ഡിസി യൂണിവേഴ്‌സ്’, ‘ഗെയിം ഓഫ് ത്രോൺസ്’ തുടങ്ങിയ ലോകോത്തര ഉള്ളടക്കങ്ങളാണ് ഈ ലയനത്തിലൂടെ നെറ്റ്ഫ്ലിക്‌സിന് ലഭിക്കുക.
ഈ വൻകിട കരാർ നടപ്പിലാക്കാൻ യുഎസ് കോമ്പറ്റീഷൻ അതോറിറ്റികളുടെ അനുമതി ആവശ്യമാണ്. ഹോൾവുഡ് റൈറ്റേഴ്സ് ഗിൽഡ് അടക്കമുള്ളവർ ലയനത്തിനെതിരെ രംഗത്തെത്തുകയും, ഇത് ജോലി നഷ്ടപ്പെടാനും വില വർധനവിനും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.


