10 മുതൽ 15 ദിവസം വരെ തരും; ആണവ കരാറിൽ ധാരണയിലെത്താൻ ഇറാന് സമയപരിധി നൽകി ട്രംപ്

ആണവകരാറിൽ ധാരണയിലെത്താൻ ഇറാന് 10 മുതൽ 15 ദിവസം വരെ സമയപരിധി നിശ്ചയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കരാറിലെത്താൻ ഇറാൻ പരാജയപ്പെട്ടാൽ മോശം കാര്യങ്ങൾ സംഭവിക്കുമെന്നും ട്രംപിന്റെ മുന്നറിയിപ്പ്. വാഷിങ്ടണിൽ നടക്കുന്ന ബോർഡ് ഓഫ് പീസിന്റെ ആദ്യ യോഗത്തിലാണ് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകിയത്.
എന്നാൽ ഇറാൻ യുദ്ധം ആരംഭിക്കില്ലെന്നും അമേരിക്ക തങ്ങളെ ആക്രമിക്കുന്നപക്ഷം സ്വയം പ്രതിരോധത്തിനുള്ള അവകാശം വിനിയോഗിക്കുമെന്നും ഇറാൻ വ്യക്തമാക്കി. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന് അയച്ച കത്തിലാണ് ഇറാന്റെ പരാമർശം. മേഖലയിലെ അമേരിക്കയുടെ എല്ലാ സൈനിക താവളങ്ങളും ലക്ഷ്യം വെക്കുമെന്നും കത്തിൽ പറയുന്നു.
അതിനിടെ ഹോർമൂസ് കടലിടുക്കിൽ ഇറാനും റഷ്യയും ഇന്നലെ സംയുക്ത സൈനികഭ്യാസം നടത്തി. അമേരിക്ക ഇറാനെതിരെ സൈനിക നീക്കങ്ങൾ നടത്തുന്നത് ഗുരുതരമായ പ്രത്യാഘാതമുണ്ടാകുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലവ്‌റോവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.



