അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

അനധികൃത സ്വത്ത് സമ്പാദന ആരോപണ കേസിൽ എക്‌സൈസ് കമ്മീഷണർ എഡിജിപി എംആർ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളി. തിരുവനന്തപുരം വിജിലൻസ് കോടതിയുടേതാണ് നടപടി. പ്രോസിക്യൂഷൻ അനുമതി നൽകേണ്ടത് സർക്കാരാണ്. അത്തരം ആവശ്യങ്ങൾ കോടതിയിൽ സമർപ്പിക്കുന്നത് നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി
അഭിഭാഷകനായ പി നാഗരാജാണ് ഹർജി നൽകിയത്. അജിത് കുമാറിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് റിപ്പോർട്ട് തള്ളിയ വിജിലൻസ് കോടതി തുടർ നടപടിക്ക് ഉത്തരവിട്ടിരുന്നു. എന്നാൽ ഹൈക്കോടതി പിന്നീടിത് റദ്ദാക്കി. സർക്കാർ ഉദ്യോഗസ്ഥനെ പ്രോസിക്യൂട്ട് ചെയ്യാൻ അഴിമതി നിരോധന നിയമപ്രകാരം അനുമതി വേണമെന്നും അത് ഹാജരാക്കിയിട്ടില്ലെന്നുമുള്ള വാദം അംഗീകരിച്ചായിരുന്നു ഹൈക്കോടതി ഉത്തരവ്
പ്രോസിക്യൂഷൻ അനുമതി ലഭിച്ച ശേഷം വിജിലൻസ് കോടതിക്ക് തുടർ നടപടി സ്വീകരിക്കാമെന്നും സിംഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഇതേ തുടർന്നാണ് പ്രോസിക്യൂഷൻ അനുമതി തേടി പരാതിക്കാരൻ കോടതിയെ സമീപിച്ചത്.



