അർഹമായത് പോലും പിടിച്ചുവെക്കുന്നു; കേന്ദ്ര അവഗണനയിലും കേരളം പിടിച്ചു നിന്നുവെന്ന് ധനമന്ത്രി

രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്നു. കൂടുതൽ നല്ല കേരളം കെട്ടിപ്പടുക്കുകയാണ് ലക്ഷ്യമെന്ന് ധനമന്ത്രി പറഞ്ഞു.
കേരളം കടം കയറി തകർന്നുവെന്ന് കാര്യഗൗരവമുള്ള ആരും പറയില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. കേന്ദ്ര അവഗണനയിലും പിടിച്ചുനിന്നു. സംസ്ഥാനത്തിന് അർഹമായത് പോലും കേന്ദ്രം പിടിച്ചു വെക്കുകയാണെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി
തനത് നികുതി വരുമാനം അഞ്ച് വർഷത്തിനിടെ വർധിച്ചു. കേന്ദ്ര അവഗണനക്കെതിരെ ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ ഒന്നിച്ച് നിൽക്കണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.
സർക്കാർ ജീവനക്കാരുടെ ഡിഎ കുടിശ്ശിക പ്രശ്‌നം പരിഹരിക്കുമെന്ന് ധനമന്ത്രി അറിയിച്ചു. നികുതി ദായകർക്ക് പുരസ്‌കാരത്തിനായി 5 കോടി രൂപ വകയിരുത്തി. ആശ വർക്കർമാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാരുടെ പ്രതിമാസ വേതനം ആയിരം രൂപ വർധിപ്പിച്ചതായും ധനമന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷാ പെൻഷനായി 3820 കോടി രൂപ വകയിരുത്തി.
മുഖ്യമന്ത്രിയുടെ കണക്ട് ടു വർക്കിന് 400 കോടി രൂപ വകയിരുത്തി. സാക്ഷരതാ പ്രേരകുമാർക്ക് വേതനം 1000 രൂപ കൂട്ടി. സ്‌കൂളുകളിലെ പാചക തൊഴിലാളികളുടെ പ്രതിദിന വേതനം 25 രൂപ വർധിപ്പിച്ചു. സാമൂഹ്യ സുരക്ഷാ പെൻഷനായി 14,500 കോടി രൂപ വകയിരുത്തി. അങ്കണവാടി ഹെൽപർമാരുടെ ശമ്പളത്തിൽ 500 രൂപ വർധന വരുത്തി.


