Kerala

ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതി

കോഴിക്കോട്: പന്തീരാങ്കാവില്‍ ഒരുങ്ങുന്ന ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ടൗണ്‍ഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് മൈന്‍ഡ് പവര്‍ ട്രെയിനറും ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി  ട്രസ്റ്റ് ചെയര്‍മാനുമായ ഡോ. പി.പി വിജയനെതിരെയുള്ള കേസ് കെട്ടിച്ചമച്ചതെന്ന് നിക്ഷേപകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാന്‍ ആസൂത്രിതമായ നീക്കം നടക്കുന്നുവെന്നാണ് മനസിലാക്കുന്നതെന്നും നിക്ഷേപകരായ ഞങ്ങള്‍ക്ക് ഈ പദ്ധതിയില്‍ വിശ്വാസമുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഗുണഭോക്താക്കള്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് സമയബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കി കിട്ടേണ്ടതുണ്ട്. ചിലര്‍ തടസ്സം നില്‍ക്കുന്നതിനാല്‍  അതിന് കാലതാമസം വരികയാണ്.

ടൗണ്‍ഷിപ്പില്‍ പ്ലോട്ടുകള്‍ വാങ്ങിയ ചില കരാറുകാരാണ് ഇതിന് പിന്നിലെന്ന് സംശയമുണ്ടെന്നും നിക്ഷേപകര്‍ പറഞ്ഞു. ടൗണ്‍ഷിപ്പിലെ റോഡ് നിര്‍മാണപ്രവര്‍ത്തികള്‍ ടൗണ്‍ഷിപ്പ് അംഗങ്ങളായ ചില കരാറുകാരെ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ റോഡ് നിര്‍മാണത്തിനായി അനുവദിച്ച തുകയില്‍ നിന്ന് 58 ലക്ഷം രൂപ നിയമവിരുദ്ധമായി ഇവര്‍ തട്ടിയെടുക്കുകയായിരുന്നു. പിന്നീട് ഇതിലൊരാള്‍ 1.61 കോടി രൂപ മൂല്യമുള്ള ചെയിന്‍- ലിങ്ക് ഫെന്‍സിംഗ് ക്വട്ടേഷന്‍ സമര്‍പ്പിച്ചിരുന്നുവെങ്കിലും  മുമ്പത്തെ തട്ടിപ്പിന്റെ സാഹചര്യത്തില്‍  കാരാര്‍ അയാള്‍ക്ക് നല്‍കാതിരിക്കാന്‍ ട്രസ്റ്റ് തീരുമാനിച്ചു. പിന്നീട് ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സുതാര്യമായ മേല്‍നോട്ട സംവിധാനത്തില്‍ വെറും 72 ലക്ഷം രൂപ ചെലവില്‍ ചെയിന്‍-ലിങ്ക് ഫെന്‍സിംഗ് നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു.  അഴിമതി സാധ്യതയും അധികാര ദുരുപയോഗ സാധ്യതയും കണക്കിലെടുത്ത് ടൗണ്‍ഷിപ്പ് അംഗങ്ങള്‍ക്ക് സിവില്‍ കരാറുകള്‍ നല്‍കേണ്ടതില്ലെന്ന പ്രമേയം പിന്നീട് ട്രസ്റ്റ് പാസാക്കുകയും ചെയ്തു. ടൗണ്‍ഷിപ്പ് പദ്ധതി തകര്‍ക്കാനും, നിയമവിരുദ്ധമായി സാമ്പത്തിക ലാഭം നേടാനും പൊതുജനവിശ്വാസം തകര്‍ക്കാനുമുള്ള ഇവരുടെ ഗൂഢാലോചനയുടെ ഭാഗമായാണ് ഡോ. പി.പി വിജയനെതിരെ കെട്ടിച്ചമച്ച ഈ കേസ്. കരാറുകള്‍ നഷ്ടപ്പെട്ടതിലുള്ള പ്രതികാര നടപടിയുടെ ഭാഗം കൂടിയാണിത്. കഴിഞ്ഞ വര്‍ഷം നടന്ന ട്രസ്റ്റിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ഇവര്‍ നടത്തിയ അഴിമതികളും പദ്ധതിയെ തകര്‍ക്കുന്ന തരത്തിലുള്ള വിവിധ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്ത് ഇവരെ ട്രസ്റ്റിന്റെ അംഗത്വത്തില്‍ നിന്ന് പുറത്താക്കാനും അവരില്‍ നിന്നും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നിയമനടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ച് പ്രമേയം പാസാക്കിയിരുന്നു.

ഇവര്‍ കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ ബോധപൂര്‍വം തെറ്റായ വിവരങ്ങളും അപകീര്‍ത്തികരമായ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. ആവശ്യമുണ്ടായാല്‍ ടൗണ്‍ഷിപ്പിന്റെ പരസ്യത്തിനായി തയ്യാറാക്കിയിരുന്ന ഒരു ട്രയല്‍ പ്രിവ്യൂ വീഡിയോ ക്ലിപ്പ് ഇവര്‍ ദുരപയോഗം ചെയ്ത് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയില്‍  വ്യാജ പരാതി നല്‍കുകയും ചെയ്തു. കമ്പനി ഒരിക്കലും നല്‍കിയിട്ടില്ലാത്ത ഒരു പരസ്യം കമ്പനി നല്‍കിയതായി അവര്‍ കൃത്രിമമായി സൃഷ്ടിച്ച് കാണിക്കുകയും കമ്പനിക്കെതിരെ നിയമനടപടി ഉണ്ടാക്കുക എന്ന ഗൂഢലക്ഷ്യത്തോടെ കള്ള പരാതികള്‍ സമര്‍പ്പിക്കുകയും ചെയ്തു. ഈ വ്യാജ പരാതികളുടെ ഫലമായി 1 കോടി രൂപ പിഴയും നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വയ്ക്കുന്ന ഉത്തരവുമാണ് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ചത്. ഇതു മൂലം കമ്പനിക്ക് വലിയ സാമ്പത്തിക നഷ്ടവും പൊതുജന വിശ്വാസ നഷ്ടവും സംഭവിച്ചു. തുടര്‍ന്ന് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ ഉത്തരവ് ചോദ്യം ചെയ്തുകൊണ്ട് കമ്പനി റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി അപ്പീലേറ്റ് ട്രിബ്യൂണലില്‍ അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.  ടൗണ്‍ഷിപ്പ് പദ്ധതിയില്‍  നടന്നത് ഭൂമി വാങ്ങലുകള്‍ മാത്രമാണ്. അതുകൊണ്ട് തന്നെ നിലവിലുള്ള നിയമപ്രകാരം ഈ ഇടപാടുകള്‍ക്ക് റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി രജിസ്‌ട്രേഷന്‍ ബാധകമല്ല. അതിനാല്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി പുറപ്പെടുവിച്ച ആ സ്റ്റേ ഉത്തരവ് റദ്ദ് ചെയ്തു.

See also  തിരുവനന്തപുരം നഗരസഭ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 22ന് അവധി

പന്തീരാങ്കാവില്‍ ഏകദേശം 18 ഏക്കര്‍  സ്ഥലത്താണ് 2000 കോടിയുടെ ടൗണ്‍ഷിപ്പ് ഒരുങ്ങുന്നത്. 115 വില്ലകള്‍, 300 അപ്പാര്‍ട്ട്‌മെന്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, എക്‌സ്‌പോ സെന്റര്‍, അമിനിറ്റി സെന്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, കോഫി ഷോപ്പ് തുടങ്ങി അത്യാധുനിക സൗകര്യങ്ങളോടെയാണ്  ഗ്രീന്‍ സിറ്റി പദ്ധതി ഒരുങ്ങുന്നത്. ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി  ട്രസ്റ്റി ഫ്രാന്‍സിസ് തറയില്‍ എന്‍, മലബാര്‍ ഹില്‍ പാലസ് മാനേജിങ് ഡയറക്ടര്‍ ഡോ. ജയരാജന്‍ ഡി,  ഗ്രീന്‍ സിറ്റി അസോസിയേഷന്‍ അംഗങ്ങളായ അഡ്വ.ഷിബു ജോര്‍ജ്, കെ ഷിഹാബുദീന്‍  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍  പങ്കെടുത്തു.

Related Articles

Back to top button