ശബരിമല സ്വർണക്കൊള്ള: മുഖ്യമന്ത്രിയെ ചോദ്യം ചെയ്യണം, ഇടതുമുന്നണി ശിഥിലമാകുന്നുവെന്ന് സതീശന്‍

ശബരിമല സ്വർണക്കൊള്ളയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മൊഴി എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധം എന്താണെന്ന് അറിയണം. എസ്‌ഐടിയിൽ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള ഏജന്റുമാരാണെന്ന് വിഡി സതീശൻ പറഞ്ഞു.
അടൂർ പ്രകാശിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത് ചോർത്തി നൽകി. കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തത് നാല് ദിവസം കഴിഞ്ഞാണ് അറിഞ്ഞതെന്ന് വിഡി സതീശൻ പറഞ്ഞു. കൊടിമരത്തിന്റെ കാര്യത്തിൽ ഹൈക്കോടതി നിയോഗിച്ച അഭിഭാഷക കമ്മീഷന്റെ സാന്നിധ്യത്തിലാണ് നടന്നത്. ഹൈക്കോടതി ദേവസ്വം ബഞ്ച് അഭിനന്ദിച്ചതാണ്. ഇനി അന്വേഷിക്കണമെങ്കിൽ അന്വേഷിക്കട്ടെയെന്ന് വിഡി സതീശൻ പറഞ്ഞു.
ഇടതുമുന്നണി ശിഥിലമാകുന്നു. ഘടകകക്ഷികൾക്ക് പരസ്പര വിശ്വാസമില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പിണറായി 3.0 കേൾക്കുമ്പോൾ ജനം തലയിൽ കൈവെക്കുകയാണ്. നല്ല കമ്യൂണിസ്റ്റുകാർ യു.ഡി.എഫിനൊപ്പമാണ്. സച്ചിദാനന്ദൻ അഭിപ്രായം തുറന്നു പറയാൻ ഭയമില്ലാത്തയാളാണ്. ജനങ്ങളുടെ അഭിപ്രായമാണ് സാംസ്‌കാരിക പ്രവർത്തകരിലൂടെ പുറത്തു വരുന്നതെന്ന് വിഡി സതീശൻ പറഞ്ഞു.



