ആരോഗ്യമന്ത്രിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറി യൂത്ത് കോൺഗ്രസ് പ്രവർത്തകർ; വാതിലിൽ റീത്ത് വെച്ചു

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗിയുടെ വയറ്റിൽ ശസ്ത്രക്രിയ ഉപകരണം കുടുങ്ങിയ സംഭവത്തിൽ പ്രതിഷേധം ശക്തം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ മാർച്ച് നടത്തി. ഗേറ്റ് തള്ളിത്തുറന്ന് അകത്തേക്ക് ഇരച്ചുകയറിയ പ്രവർത്തകർ വീടിന്റെ വാതിലിന് മുന്നിൽ റീത്ത് വെച്ചു.
വസതിക്ക് മുന്നിൽ രണ്ട് പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. പ്രതിഷേധം ശക്തമായതോടെ കൂടുതൽ പോലീസുകാർ സ്ഥലത്തേയ്ക്ക് എത്തി. പ്രവർത്തകർ വീടിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ഗേറ്റിൽ കരിങ്കൊടി തൂക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യാനുള്ള നീക്കത്തിനിടെ പോലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി.
ഇതിനിടെ പ്രവർത്തകർ വീട്ടിലേക്ക് വീണ്ടും അതിക്രമിച്ച് കയറാർ ശ്രമിച്ചു. ഇതോടെ പോലീസ് ബലം പ്രയോഗിച്ചു. പ്രവർത്തകർ വീട്ടിലേക്ക് ചീമുട്ടയെറിഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ കൂടുതൽ പ്രവർത്തകർ തൈക്കാട്-വഴുതക്കാട് റോഡ് ഉപരോധിക്കുകയും ചെയ്തു.


