മന്ത്രി വീണ ജോർജിന് കഴുത്തിന് ക്ഷതം, വേദന കൈയിലേക്കും വ്യാപിച്ചു; മെഡിക്കൽ ബോർഡ് യോഗം രാവിലെ 10 മണിക്ക്

കണ്ണൂരിൽ കെ എസ് യു പ്രതിഷേധത്തിനിടെ പരുക്കേറ്റ ആരോഗ്യമന്ത്രി വീണ ജോർജ് പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു. മന്ത്രിയുടെ കഴുത്തിനേറ്റ പരുക്കിന്റെ വേദന കൈയിലേക്ക് കൂടി വ്യാപിച്ചെന്നും ബിപി ഹൈ ലെവലിലാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു. ന്യൂറോ സർജൻ അടങ്ങുന്ന വിദഗ്ധ സംഘം രാത്രിയോടെ മന്ത്രിയുടെ ആരോഗ്യനില പരിശോധിച്ചിരുന്നു
ഇന്ന് രാവിലെ 10 മണിക്ക് മെഡിക്കൽ ബോർഡ് യോഗം ചേരും. ഇന്നലെ രാത്രി 10 മണിയോടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ നിന്ന് മന്ത്രിയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്. കഴുത്തിലെ ക്ഷതം, എംആർഐ സ്‌കാനിംഗ് അടക്കം നടത്തി ആവശ്യമായ ചികിത്സ നൽകണമെന്ന് മെഡിക്കൽ ബോർഡ് തീരുമാനിച്ചിരുന്നു
കെ എസ് യു പ്രവർത്തകർ കഴുത്തിന് ഇടിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തു എന്ന പരാതിയിലാണ് മന്ത്രിയെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ഇന്നലെ വൈകിട്ട് പ്രവേശിപ്പിച്ചത്. ഇന്നലെ വൈകിട്ട് മുതൽ അഞ്ചര മണിക്കൂർ കണ്ണൂർ ജില്ലാ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞ മന്ത്രിയെ രാത്രി കൂടുതൽ പരിശോധനകൾക്കായി പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.



