മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞത്ത് എത്തിച്ചു

കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ട്രോളിംഗ് ബോട്ടിനെ ഇടിച്ചു തകർത്ത പനാമ കപ്പൽ കസ്റ്റഡിയിൽ. ശനിയാഴ്ച ഉച്ചയോടെ കന്യാകുമാരി മുട്ടം തീരത്ത് നിന്നും 57 നോട്ടിക്കൽ മൈൽ ദൂരത്തിലാണ് അപകടം നടന്നത്. കൊല്ലം നീണ്ടകരയിൽ നിന്നും പോയ ചിറക്കര സ്വദേശി രാജേഷ് മാത്യുവിന്റെ സെന്റ് ജോസഫ് എന്ന ബോട്ടാണ് എണ്ണ കപ്പലിൽ ഇടിച്ച് മുങ്ങിയത്
മത്സ്യബന്ധനത്തിന് ശേഷം വിശ്രമിക്കുകയായിരുന്നവരുടെ ബോട്ടിലാണ് കപ്പൽ ഇടിച്ചത്. ഉറക്കത്തിലായിരുന്നവർ വെള്ളത്തിൽ വീണു. ബോട്ടിലുണ്ടായിരുന്ന 11 പേരിൽ ഒമ്പത് പേരെ കപ്പൽ ജീവനക്കാർ തന്നെയാണ് രക്ഷപ്പെടുത്തിയത്. രണ്ട് പേരെ ഇനിയും കണ്ടെത്തിയിട്ടില്ല
എംടി സോളീസ് എന്ന എണ്ണക്കപ്പലാണ് അപകടമുണ്ടാക്കിയത്. കപ്പൽ ഡിജി ഷിപ്പിംഗ് അധികൃതർ കസ്റ്റഡിയിലെടുത്ത് വിഴിഞ്ഞം പുറംകടലിൽ എത്തിച്ചു. അപകടം നടന്നത് തമിഴ്‌നാട്ടിലായതിനാൽ കേസിന്റെ തുടർ നടപടികൾ അങ്ങോട്ടേക്ക് മാറ്റും.



