ടെൻഡർ വെട്ടിപ്പും വ്യാജ രേഖകളും കണ്ടെത്തി; അന്വേഷണം പുരോഗമിക്കുന്നു

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള മിൽമയുടെ നെയ് വിതരണവുമായി ബന്ധപ്പെട്ട് ഗുരുതര സാമ്പത്തിക-നടപടിക്രമ ക്രമക്കേടുകൾ നടന്നെന്ന് ക്ഷീരവികസന വകുപ്പിന്റെ അന്വേഷണ റിപ്പോർട്ട്. സപ്ലൈ നടത്താൻ രണ്ടു മാസത്തിലേറെ സാവകാശമുണ്ടായിരുന്നിട്ടും നിയമപരമായ പൊതു ടെൻഡർ നടപടികൾ ലംഘിച്ച് സീൽഡ് ടെൻഡറുകളിലേക്ക് വഴിമാറ്റിയതാണ് പ്രധാന ലംഘനമായി ചൂണ്ടിക്കാണിക്കുന്നത്.
ലഭിച്ച വിവരങ്ങൾ അനുസരിച്ച്, ഒരു ടിൻ നെയ് എത്തിക്കുന്നതിന് മറ്റ് സ്ഥാപനങ്ങൾ 81 രൂപയും 48 രൂപയും ചെലവ് കണക്കാക്കിയപ്പോൾ കരാർ നേടിയ കമ്പനി വെറും 18 രൂപ മാത്രമാണ് കോട്ട് ചെയ്തത്. ഇത് അസാധാരണമായ വിലക്കുറവാണെന്നും വലിയ ദുരൂഹതയുണർത്തുന്നുണ്ടെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
1,65,000 ലിറ്റർ നെയ്ക്കുള്ള ഓർഡറാണ് കരാർ കമ്പനിക്ക് ലഭിച്ചതെങ്കിലും സപ്ലൈ ചെയ്തത് 1,56,010 ലിറ്റർ മാത്രമാണ്. കൂടാതെ 30 ബാച്ചുകളിലായി നെയ് തയാറാക്കി നൽകേണ്ട സ്ഥാനത്ത് രേഖകളിൽ 6 ബാച്ച് നമ്പറുകൾ മാത്രമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. നെയ്യുടെ അളവിലും അനുബന്ധ രേഖകളിലും വലിയ പൊരുത്തക്കേടുകൾ കണ്ടെത്തിയതോടെ വിഷയം കൂടുതൽ ഗൗരവമായി അന്വേഷിക്കാൻ വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.



