Kerala

സര്‍ക്കാരിന് പൂര്‍ണ പിന്തുണ; കെസി പക്ഷം, ഇവിടെ അങ്ങനത്തെ പക്ഷമൊന്നും വേണ്ട: കെ സി വേണുഗോപാല്‍

മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി കെ സി വേണുഗോപാല്‍ കേരളത്തിലെത്തി. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്ന് കെ സി വേണുഗോപാലിനെ സ്വീകരിച്ചു. കെ സി എന്നൊരു പക്ഷമില്ലെന്നും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണയെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

രമേശ് ചെന്നത്തലുമായി സംസാരിച്ചെന്നും പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുമെന്നും കെ സി വേണുഗോപാല്‍ വളരെ സ്മൂത്തായിട്ടുള്ള കാര്യങ്ങളായിരിക്കും ഉണ്ടാകാന്‍ പോകുന്നത്. പാര്‍ട്ടി ഹൈക്കമാന്‍ഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്നവരാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളെല്ലാം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആ കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടും കെ സി വേണുഗോപാല്‍ പറഞ്ഞു.

പാര്‍ട്ടി ഒരു അന്തിമ തീരുമാനം എടുത്തുകഴിഞ്ഞാല്‍ ആ തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകുക എന്നുള്ളതാണ് ഓരോ പാര്‍ട്ടി പ്രവര്‍ത്തകന്റെയും ഉത്തരവാദിത്തമെന്നും അത് ശിരസാ വഹിക്കുന്ന ഒരു പാര്‍ട്ടി പ്രവര്‍ത്തകനാണ് താനെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

ഇതുവരെ ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ എന്നായിരുന്നു മാധ്യമങ്ങളോടുള്ള കെ സിയുടെ ചോദ്യം. ഇവിടെ നല്ലൊരു ഗവണ്‍മെന്റ് വന്നു. ജനങ്ങള്‍ നല്ല പ്രതീക്ഷയിലാണ്. ആ പ്രതീക്ഷകള്‍ക്കനുസരിച്ച് ഗവണ്‍മെന്റിന് പോകാന്‍ അവസരം കൊടുക്കുക. മറ്റ് വിവാദങ്ങളിലേക്ക് തത്കാലം പോകാതിരിക്കുക. ഞാന്‍ ഇന്നും ഇന്നലെയുമൊക്കെയായിട്ട് കേട്ടുകൊണ്ടിരിക്കുകയാണ് കെ സി പക്ഷം, ഇവിടെ അങ്ങനത്തെ പക്ഷമൊന്നും വേണ്ട. കോണ്‍ഗ്രസിന്റെ ഏറ്റവും കേപ്പബിള്‍ ആയിട്ടുള്ള എംഎല്‍എമാരാണ് ജയിച്ചു വന്നിട്ടുള്ളത്. അതില്‍ നിന്ന് അര്‍ഹതയും മാനദണ്ഡങ്ങളും നോക്കി നല്ല മന്ത്രിമാരുണ്ടാകും. അവര്‍ കേരളത്തിലെ ജനങ്ങളുടെ പ്രതീക്ഷകള്‍ക്കനുസരിച്ച് മുന്നോട്ട് പോകും. ആ പ്രതീക്ഷയാണ് ഇനി നമ്മള്‍ വച്ചുപുലര്‍ത്തേണ്ടത്. ആ പ്രതീക്ഷക്കുള്ള പിന്തുണയാണ് കൊടുക്കേണ്ടത്. അതിന് ഞങ്ങളെല്ലാം പ്രതിജ്ഞാബദ്ധമാണ് കെ സി വേണുഗോപാല്‍ വ്യക്തമാക്കി.

See also  കാസർകോട് വനിതാ ബിഎൽഒയെ തടഞ്ഞുനിർത്തി എസ്‌ഐആർ വിവരങ്ങൾ പകർത്തി; ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

Related Articles

Back to top button