Kerala

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു

പതിനാറാം കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്തു. പ്രോ ടെം സ്പീക്കര്‍ ജി.സുധാകരന്‍ മുന്‍പാകെയായിരുന്നു സത്യപ്രതിജ്ഞ. യുഡിഎഫ് നിരയിലെ ഇടത് പശ്ചാത്തലമുളള എംഎല്‍എമാരും എല്‍ഡിഎഫ് എംഎല്‍എമാരിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളും സഗൗരവ പ്രതിജ്ഞയാണ് എടുത്തത്.

ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിലായിരുന്നു എംഎല്‍എമാരുടെ സത്യപ്രതിജ്ഞ.കളമശേരി എംഎല്‍എയും ഫിഷറീസ് മന്ത്രിയുമായ വി ഇ അബ്ദുള്‍ ഗഫൂറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. കന്നി എംഎല്‍എയാണ് അബ്ദുള്‍ ഗഫൂര്‍.

ആദ്യം സത്യപ്രതിജ്ഞ ചെയ്ത അഞ്ച് എംഎല്‍എമാരും ഭരണപക്ഷത്ത് നിന്നായിരുന്നു. ആറാമതായി സത്യപ്രതിജ്ഞ ചെയ്ത പുനലൂരില്‍ നിന്നുളള സി അജയപ്രസാദാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്ത എല്‍ഡിഎഫ് എംഎല്‍എ.

മൂന്ന് ബിജെപി എംഎല്‍എമാരില്‍ ചാത്തന്നൂരിനെ പ്രതിനിധീകരിക്കുന്ന ബി.ബി.ഗോപകുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി വി ഡി സതീശന്‍ 105ാമതായും പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ 133ാമതായും സത്യപ്രതിജ്ഞ ചെയ്തു. വടശേരി ദാമോദര മേനോന്‍ സതീശന്‍ എന്ന് ആവര്‍ത്തിച്ചായിരുന്നു വി ഡി സതീശന്റെ സത്യപ്രതിജ്ഞ. മുഖ്യമന്ത്രി വിഡി സതീശന്‍ കയ്യടിയോടെയാണ് പിണറായി വിജയനെ വരവേറ്റത്. സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ചേമ്പറില്‍ എത്തി പിണറായി വിജയന്‍ പ്രോ ടെം സ്പീക്കറായ ജി സുധാകരനെ കണ്ടു. സീറ്റില്‍ നിന്ന് നടന്നു പോയി ഹസ്തദാനം നല്‍കിയാണ് ജി സുധാകരന്‍ സ്വീകരിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ 83ാമതായുമാണ് സത്യപ്രതിജ്ഞ ചെയ്തത്. സിപിഐഎമ്മില്‍ കലാപക്കൊടി ഉയര്‍ത്തി തളിപ്പറമ്പില്‍ അട്ടിമറി വിജയം നേടിയ ടി.കെ.ഗോവിന്ദനും പയ്യന്നൂരില്‍ നിന്നുളള വി.കുഞ്ഞികൃഷ്ണനും സഗൌരവ പ്രതിജ്ഞയാണ് എടുത്തത്. സത്യപ്രതിജ്ഞയ്്ക്ക് ശേഷം കുഞ്ഞികൃഷ്ണന്‍ പിണറായി വിജയനെ അഭിവാദ്യം ചെയ്തു. ആര്‍.എം.പി നേതാവ് കെ.കെ.രമയും സഗൗരവ പ്രതിജ്ഞ ചൊല്ലി.

പതിനാറാം കേരള നിയമസഭയിലെ ഏറ്റവും പ്രായം കൂടിയ എംഎല്‍എ പിണറായി വിജയനും പ്രായം കുറഞ്ഞ എംഎല്‍എ ആലപ്പുഴയില്‍ നിന്നുളള എ.ഡി.തോമസുമാണ്.

See also  വടകള്‍ പൊതിയാന്‍ പത്ര കടലാസ് വേണ്ട; കര്‍ശന നിര്‍ദേശവുമായി ഭക്ഷ്യവകുപ്പ്

Related Articles

Back to top button